രോഹിത് ശര്‍മയും വീരേന്ദര്‍ സെവാഗും ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ചവരാണ്. മഹാന്‍മാരായ കളിക്കാരെല്ലാം 50 വയസുവരെ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

മുംബൈ: വിരാട് കോലിയും രോഹിത് ശര്‍മയുമില്ലാതെ യുവതാരങ്ങളുമായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിറങ്ങുന്ന ഇന്ത്യൻ ടീം ഇംഗ്ലണ്ടില്‍ തകര്‍ന്നടിയുമെന്ന് മുന്‍ ഇന്ത്യൻ താരം യുവരാജ് സിംഗിന്‍റെ പിതാവ് യോഗ്‌രാജ് സിംഗ്. 2011 ലെ ഏകദിന ലോകകപ്പ് കഴിഞ്ഞ ശേഷം നിരവധി താരങ്ങള്‍ വിരമിക്കുയും ചിലര്‍ വിരമിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്ത സാഹചര്യത്തിലുണ്ടായ തകര്‍ച്ചയാണ് ഗംഭീറിന് മുന്നില്‍ ഉണ്ടാവുകയെന്നും യോഗ്‌രാജ് സിംഗ് പറഞ്ഞു.

വിരാട് കോലിയ്ക്കും രോഹിത് ശര്‍മക്കും ഇന്ത്യൻ ക്രിക്കറ്റിനായി ഇനിയുമേറെ സംഭാവന ചെയ്യാനുണ്ടായിരുന്നു. കരിയറില്‍ ഇനി ഒന്നും നേടാനില്ലെന്ന് കോലിക്ക് തോന്നിക്കാണാം, എന്നാല്‍ രോഹിത് എല്ലായ്പ്പോഴും സ്വയം പ്രചോദിപ്പിക്കുന്ന താരമാണ്. രോഹിത് ശര്‍മയും വീരേന്ദര്‍ സെവാഗും ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ചവരാണ്. മഹാന്‍മാരായ കളിക്കാരെല്ലാം 50 വയസുവരെ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതില്‍ വിഷമമുണ്ട്. യുവതാരങ്ങളെ പ്രചോദിപ്പിക്കാന്‍ ആരുമില്ല എന്നതിലും. ഇംഗ്ലണ്ടില്‍ യുവാതാരങ്ങളെ കുത്തിനിറച്ചൊരു ടീമുമായി പോവാനാണ് ആലോചിക്കുന്നതെങ്കില്‍ ഇന്ത്യ തകര്‍ന്നു തരിപ്പണമാകുമെന്നും യോഗ്‌രാജ് സിംഗ് പറഞ്ഞു.

വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതോടെ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ താരസംസ്കാരം അവസാനിപ്പിക്കാന്‍ കോച്ച് ഗൗതം ഗംഭീര്‍ ശ്രമിക്കുമെന്നാണ് വിരലയിരുത്തപ്പെടുന്നത്. യുവതാരങ്ങളടങ്ങിയ ടീമില്‍ ഗംഭീര്‍ കൂടുതല്‍ കരുത്തനാകുമെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, ഇംഗ്ലണ്ട് പരമ്പര ഗംഭീറിന് കോച്ച് എന്ന നിലയില്‍ നിര്‍ണായകവുമാണ്. നാട്ടില്‍ ന്യൂലിലന്‍ഡിനെതിരെ 0-3ന് ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ ഓസ്ട്രേലിയയില്‍ 1-3നും പരമ്പര തോറ്റിരുന്നു. ഇംഗ്ലണ്ടിലും ഇന്ത്യ പരമ്പര കൈവിട്ടാല്‍ ഗംഭീറിന്‍റെ സ്ഥാനത്തിനും ഇളക്കം തട്ടിത്തുടങ്ങും. അടുത്തമാസം 20 മുതലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക