വനിതാ ഏഷ്യാ കപ്പ് പൂരം ഇന്നുമുതല്‍; ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ശ്രീലങ്ക; മത്സരം ഉച്ചയ്‌ക്ക്
സിൽഹെറ്റ് ഔട്ടര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് ഒരു മണിക്ക് മത്സരം ആരംഭിക്കും
സിൽഹെറ്റ്: രോഹിത് ശര്‍മ്മയുടെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പില്‍ തോറ്റ് മടങ്ങിയപ്പോള്‍ ഇനി വനിതകളുടെ ഊഴം. അടുത്തിടെ ഇംഗ്ലണ്ടിനെ ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്‌ത മിന്നും ഫോം പരിഗണിച്ചാല്‍ അത്ഭുതമേതുമില്ലാതെ ഹര്‍മന്‍റെ കുട്ടികള്‍ വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവരും. അതിനാല്‍ ഏറെ ആത്മവിശ്വാസത്തോടെ വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീം ജൈത്രയാത്രയ്ക്ക് ഇന്ന് തുടക്കമിടുകയാണ്. ശ്രീലങ്കയാണ് ആദ്യ എതിരാളികള്‍. ടി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.
സിൽഹെറ്റ് ഔട്ടര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് ഒരു മണിക്ക് ഇന്ത്യ-ശ്രീലങ്ക മത്സരം ആരംഭിക്കും. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യന്‍ ടീമിനെ ടൂര്‍ണമെന്‍റില്‍ നയിക്കുന്നത്. സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായ ജമീമ റോഡ്രിഗസ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയതാണ് ശ്രദ്ധേയം. റിച്ചാ ഘോഷ് വിക്കറ്റ് കീപ്പറാവും. രേണുക സിംഗ്, മേഘ്‌ന സിംഗ്, പൂജ വസ്ത്രകര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. രാധ യാദവ്, സ്‌നേഹ് റാണ, രാജേശ്വരി ഗെയ്‌ക്‌വാദ് എന്നിവരാണ് സ്‌പിന്‍ യൂണിറ്റിലുള്ളത്. ഓള്‍റൗണ്ടറായ ദീപ്തി ശര്‍മ്മയാണ് ടീമിലെ മറ്റൊരു ശ്രദ്ധേയ താരം. സ്‌മൃതി മന്ഥാനയ്‌ക്കൊപ്പം ഷെഫാലി വര്‍മ്മയാവും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. സബിനേനി മേഘ്‌ന, ദയാലന്‍ ഹേമലത, കെ പി നാവഗൈര്‍, ഹര്‍മന്‍പ്രീത് കൗര്‍, ജമീമ റോഡ്രിഗസ് എന്നിവരാണ് സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. ഒക്ടോബര്‍ മൂന്നിന് മലേഷ്യക്കെതിരെയാണ് ഇന്ത്യന്‍ വനിതകളുടെ അടുത്ത മത്സരം.
ഇന്ത്യന്‍ സ്‌ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ഥാന(വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ്മ, ഷെഫാലി വര്‍മ്മ, ജമീമ റോഡ്രിഗസ്, സബിനേനി മേഘ്‌ന, റിച്ചാ ഘോഷ്, സ്‌നേഹ് റാണ, ദയാലന്‍ ഹേമലത, മേഘ്‌ന സിംഗ്, രേണുക ഠാക്കൂര്‍, പൂജ വസ്ത്രകര്‍, രാജേശ്വരി ഗെയ്‌ക്‌വാദ്, രാധ യാദവ്, കെ പി നാവഗൈര്‍.
സ്റ്റാന്‍ഡ് ബൈ: താനിയ ഭാട്ടിയ, സിമ്രാന്‍ ദില്‍ ബഹാദൂര്‍.