വനിതാ ഐപിഎല്‍ തുടങ്ങണമെന്ന് ഹര്‍മന്‍പ്രീത് കൗര്‍, സ്‌മൃതി മന്ഥാന, ജെമീമ റോഡ്രിഡസ്, ദീപ്‌തി ശര്‍മ്മ തുടങ്ങിയവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു

സിഡ്‌നി: അടുത്ത വർഷം വനിതാ ഐപിഎൽ (Women’s IPL) തുടങ്ങുമെന്ന് ബിസിസിഐ (BCCI) സെക്രട്ടറി ജയ് ഷാ (Jay Shah). ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ പുരുഷ, വനിതാ ടൂർണമെന്‍റുകള്‍ നടക്കുന്ന രീതിയിലാവും ഐപിഎല്ലും നടത്തുക. നിലവിൽ മൂന്ന് ടീമുകൾ പങ്കെടുക്കുന്ന ട്വന്‍റി 20 ചലഞ്ചാണ് (Women’s T20 Challenge) ഐപിഎല്ലിൽ വനിതകൾക്കായി നടത്തുന്നത്. കൂടുതൽ താരങ്ങളെയും ടീമുകളെയും ഉൾപ്പെടുത്തിയുള്ള വനിതാ ഐപിഎല്ലിനായി ബിസിസിഐ ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്നും ജയ് ഷാ വ്യക്തമാക്കി. 

വനിതാ ഐപിഎല്‍ തുടങ്ങണമെന്ന് ഇന്ത്യന്‍ താരങ്ങളായ ഹര്‍മന്‍പ്രീത് കൗര്‍, സ്‌മൃതി മന്ഥാന, ജെമീമ റോഡ്രിഡസ്, ദീപ്‌തി ശര്‍മ്മ തുടങ്ങിയവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വനിതാ ഐപിഎല്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് ന്യൂസിലന്‍ഡ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സൂസീ ബേറ്റ്‌സും അടുത്തിടെ മുന്നോട്ടുവന്നു. വനിതാ ഐപിഎല്ലാണ് ക്രിക്കറ്റിന്‍റെ വലിയ നഷ്‌ടമെന്നായിരുന്നു സൂസീയുടെ വാക്കുകള്‍. സമ്പൂര്‍ണ വനിതാ ഐപിഎല്‍ തുടങ്ങാന്‍ ബിസിസിഐ മുന്‍ഗണന നല്‍കണമെന്ന് ഇംഗ്ലണ്ട് മുന്‍ നായകനും കമന്‍റേറ്ററുമായ മൈക്കല്‍ വോണ്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയോട് അടുത്തിടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

മെയ് മാസത്തില്‍ ഐപിഎൽ പ്ലേഓഫിനിടെ വനിതാ ചലഞ്ച് സംഘടിപ്പിക്കുമെന്ന് സൗരവ് ഗാംഗുലി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ലീഗ് തുടങ്ങാന്‍ ആവശ്യമായ വനിതാ കളിക്കാര്‍ രാജ്യത്ത് ഉണ്ടായാലേ വനിതാ ഐപിഎൽ തുടങ്ങൂവെന്നും ദാദ വ്യക്തമാക്കിയതാണ്. മാര്‍ച്ച് അവസാന വാരം ഐപിഎല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരങ്ങള്‍ ഇന്ത്യയില്‍തന്നെ നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 

Women’s IPL : മുന്‍ഗണന നല്‍കണമെന്ന് ഗാംഗുലിയോട്; വനിതാ ഐപിഎല്ലിനായി വാദിച്ച് മൈക്കല്‍ വോണ്‍