33 പന്തില്‍ 60* റണ്‍സുമായി പുറത്താവാതെ നിന്ന മധ്യനിര ബാറ്റർ ഗ്രേസ് ഹാരിസിന്‍റെ മികവിലാണ് യുപി വാരിയേഴ്സിന്‍റെ ആധികാരിക ജയം
ബെംഗളൂരു: വനിത പ്രീമിയർ ലീഗില്‍ (വനിത ഐപിഎല്‍) സീസണിലെ തുടർച്ചയായ രണ്ടാം ജയവുമായി യുപി വാരിയേഴ്സ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മത്സരത്തില്‍ ഗുജറാത്ത് ജയന്‍റ്സിനെ ആറ് വിക്കറ്റിന് യുപി തോല്‍പിച്ചു. 143 റണ്‍സ് വിജയലക്ഷ്യം 26 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി യുപി വാരിയേഴ്സ് നേടുകയായിരുന്നു. 33 പന്തില്‍ 60* റണ്‍സുമായി പുറത്താവാതെ നിന്ന മധ്യനിര ബാറ്റർ ഗ്രേസ് ഹാരിസിന്‍റെ മികവിലാണ് യുപി വാരിയേഴ്സിന്‍റെ ആധികാരിക ജയം. സ്കോർ: ഗുജറാത്ത് ജയന്‍റ്സ്- 142/5 (20), യുപി വാരിയേഴ്സ്- 143/4 (15.4).
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്‍റ്സ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റിനാണ് 142 റണ്‍സെടുത്തത്. ഓപ്പണർമാരായ ലോറ വോള്‍വാർഡ് 26 പന്തില്‍ 28നും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ബേത്ത് മൂണി 16 പന്തില്‍ 16 റണ്‍സിനും മടങ്ങി. എങ്കിലും ഒന്നാം വിക്കറ്റില്‍ 5.2 ഓവറില്‍ 40 റണ്‍സ് പിറന്നു. ഇതിന് ശേഷം ഹർലിന്‍ ഡിയോള്‍ 24 ബോളില്‍ 18ന് മടങ്ങിയപ്പോള്‍ 17 പന്തില്‍ 30 എടുത്ത ആഷ്‍ലീ ഗാർഡ്നറുടെ ഇന്നിംഗ്സാണ് ജയന്‍റ്സിന് കരുത്തായത്. ദയാലന്‍ ഹേമലത രണ്ടും കാതറിന്‍ ബ്രൈസ് അഞ്ചും റണ്‍സുമായി പുറത്താവാതെ നിന്നു. യുപി വാരിയേഴ്സിനായി സോഫീ എക്കിള്‍സ്റ്റണ്‍ മൂന്നും രാജേശ്വരി ഗെയ്‍ക്വാദ് ഒന്നും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗില്‍ കിരണ്‍ നവ്ഗീറിനെ 8 പന്തില്‍ 12 റണ്‍സെടുത്ത് നില്‍ക്കേയും ചമാരി അട്ടപ്പട്ടുവിനെ 11 പന്തില്‍ 17 റണ്‍സെടുത്തും നഷ്ടമായെങ്കിലും ക്യാപ്റ്റനും ഓപ്പണറുമായ അലീസ ഹീലി, മധ്യനിര ബാറ്റർ ഗ്രേസ് ഹാരിസ് എന്നിവരുടെ ബാറ്റിംഗ് യുപി വാരിയേഴ്സിന് തുണയായി. അലീസ 21 പന്തില്‍ 33 റണ്‍സുമായി ടീമിന് നിർണായക സംഭാവന നല്‍കി. പിന്നാലെ ശ്വേത ശെരാവത്ത് 7 പന്തില്‍ രണ്ട് റണ്‍സുമായി മടങ്ങിയത് യുപിക്ക് പ്രഹരമായി. എന്നാല്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ദീപ്തി ശർമ്മയെ കൂട്ടുപിടിച്ച് ഗ്രേസ് ഹാരിസ് യുപിയെ ജയിപ്പിച്ചു. 30 പന്തില്‍ ഫിഫ്റ്റി തികച്ച ഗ്രേസ് ഹാരിസ് 33 പന്തില്‍ 60* ഉം, ദീപ്തി ശർമ്മ 14 പന്തില്‍ 17* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.
