റിഷഭ് പന്തിന് പകരക്കാരനെ കണ്ടെത്തുക വലിയ വെല്ലുവിളിയാണ് എന്ന് ഇന്ത്യന്‍ മുന്‍ മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ്

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്ക് എതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെ പ്രധാന തലവേദന വിക്കറ്റ് കീപ്പറുടെ കാര്യത്തിലാണ്. ചികില്‍സയിലുള്ള റിഷഭ് പന്ത് കളിക്കാത്തതിനാല്‍ കെ എസ് ഭരത് വേണോ ഇഷാന്‍ കിഷന്‍ വേണോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ്. ഫൈനലിലെ വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ വിവിധ കോണുകളില്‍ നിന്ന് പല അഭിപ്രായങ്ങളും ഉയരുന്നതിനിടെ തന്‍റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ സ്‌പിന്നര്‍ കപില്‍ ദേവ്. 

'ഇപ്പോള്‍ കെ എസ് ഭരതാണ് ടീം ഇന്ത്യക്കായി ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍. വൃദ്ധിമാന്‍ സാഹയുണ്ടായിരുന്നെങ്കില്‍ സാഹയെ ഞാന്‍ പിന്തുണയ്‌ക്കുമായിരുന്നു. സാഹയാണ് പരിചയസമ്പന്നനും മികച്ച വിക്കറ്റ് കീപ്പറും. കെ എല്‍ രാഹുല്‍ ഉണ്ടായിരുന്നെങ്കില്‍ കെ എസ് ഭരതിന് മുകളില്‍ അദേഹത്തെ ഞാന്‍ വിക്കറ്റ് കീപ്പറാക്കുമായിരുന്നു' എന്നുമാണ് ഹര്‍ഭജന്‍റെ വാക്കുകള്‍. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്ക് എതിരായ പരമ്പരയില്‍ ബഞ്ചിലിരുന്ന ശേഷം സാഹയെ ഇന്ത്യ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറാക്കിയിട്ടില്ല. റിഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റതോടെയാണ് ഇന്ത്യ കെ എസ് ഭരതിനെ സ്ഥിരം വിക്കറ്റ് കീപ്പറായി പരീക്ഷിച്ച് തുടങ്ങിയത്. മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുലിന് പരിക്കേറ്റതും ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി. 

റിഷഭ് പന്തിന് പകരക്കാരനെ കണ്ടെത്തുക വലിയ വെല്ലുവിളിയാണ് എന്ന് ഇന്ത്യന്‍ മുന്‍ മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദും വ്യക്തമാക്കി. 'റിഷഭ് പന്തില്ലാത്ത സാഹചര്യത്തില്‍ കെ എസ് ഭരത് വിക്കറ്റ് കീപ്പറുടെ റോളിലേക്ക് വരുന്നത് സ്വാഭാവികമാണ്. റിഷഭിന്‍റെ അസാന്നിധ്യം നികത്തുക വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് വിദേശ പര്യടനങ്ങളില്‍. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്കും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും സെഞ്ചുറിയില്ല. അതിനാല്‍ റിഷഭിന് പകരക്കാരനെ കണ്ടെത്തുക പ്രയാസമാണ്. 100 ഓവറും കീപ്പ് ചെയ്യാന്‍ കായികക്ഷമതയുള്ള വിക്കറ്റ് കീപ്പറെയാണ് ആവശ്യം. ടെസ്റ്റ് ക്രിക്കറ്റിനെ അതേ കാഴ്‌ചപ്പാടില്‍ തന്നെ കാണണം' എന്നും എം എസ് കെ പ്രസാദ് കൂട്ടിച്ചേര്‍ത്തു. 

Read more: ഇഷാന്‍ കിഷനോ കെ എസ് ഭരതോ? ഫൈനലിലെ വിക്കറ്റ് കീപ്പറുടെ പേരുമായി രവി ശാസ്‌ത്രി