ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിലൂടെ ശ്രദ്ധേയനായ 15-കാരൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഡബ്ല്യുഡബ്ല്യുഇ സൂപ്പർ താരം ഡ്രൂ മക്കിന്റയർ. രാജസ്ഥാൻ റോയൽസ് ഫൈനലിൽ എത്തിയില്ലെങ്കിലും, 776 റൺസുമായി ഓറഞ്ച് ക്യാപ് നേടിയ സൂര്യവംശിയുടെ പ്രകടനം ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് മക്കിന്റയർ പറഞ്ഞു.

മുല്ലാന്‍പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്‍ ഫൈനലില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, തന്റെ അസാധാരണമായ പ്രകടനത്തിലൂടെ ഇതിനകം തന്നെ ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ് ഇന്ത്യന്‍ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന ക്വാളിഫയര്‍ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത ഈ 15-കാരന്‍, ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയമായി. സൂര്യവംശിയുടെ ഈ തകര്‍പ്പന്‍ പ്രകടനം അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന യുവ ക്രിക്കറ്ററായി മാറ്റുക മാത്രമല്ല, ഭാവിയില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോള്‍ സൂര്യവംശിയെ വാഴ്ത്തി രംഗത്ത് വന്നിരിക്കുകായണ് പ്രമുഖ ഡബ്ല്യുഡബ്ല്യുഇ സൂപ്പര്‍ താരം ഡ്രൂ മക്കിന്റയര്‍. വൈഭവിന്റെ പേരെഴുതിയ രാജസ്ഥാന്‍ റോയല്‍സിന്റെ ജേഴ്‌സി കൈയിലേന്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മക്കിന്റയര്‍ വൈഭവിനെ വാഴ്ത്തിയത്. ''ഹല്ലാ ബോല്‍, സൂര്യവംശി. വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് നീ ഒട്ടും വിഷമിക്കേണ്ട, കഴിഞ്ഞ ദിവസം 97 റണ്‍സ്, ഇന്ന് 96 റണ്‍സ്! നിന്റെ ഈ 15-ാം വയസില്‍ നീ ചെയ്യുന്നത് ഏത് കായിക ഇനത്തിലായാലും ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒന്നാണ്. അവിശ്വസനീയം സുഹൃത്തേ.'' മക്കിന്റയര്‍ പറഞ്ഞു.

അവിസ്മരണീയമായ സീസണ്‍

ക്വാളിഫയര്‍ 2ലെ ഹൃദയഭേദകമായ തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ 2026-ല്‍ നിന്ന് പുറത്തായെങ്കിലും, സൂര്യവംശിയുടെ വ്യക്തിഗത മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടു. തോല്‍വിക്ക് ശേഷം ഡഗ്ഔട്ടിലിരുന്ന് വിതുമ്പുന്ന യുവതാരത്തിന്റെ ദൃശ്യങ്ങള്‍ ആരാധകരെ സങ്കടത്തിലാഴ്ത്തിയിരുന്നു. എങ്കിലും ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച അരങ്ങേറ്റ സീസണുകളിലൊന്നിനാണ് ഇതോടെ സമാപ്തിയായത്. 16 മത്സരങ്ങളില്‍ നിന്ന് 48.50 ശരാശരിയിലും 237.31 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റിലും 776 റണ്‍സാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. ഇതോടെ ഈ സീസണിലെ ഓറഞ്ച് ക്യാപും താരം സ്വന്തമാക്കി.

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ഈ പതിനഞ്ചുകാരന്‍ പുലര്‍ത്തുന്ന പക്വതയെയും സ്ഥിരതയെയുമാണ് ഡബ്ല്യുഡബ്ല്യുഇ താരം ഡ്രൂ മക്കിന്റയര്‍ എടുത്തുപറഞ്ഞത്. കായിക ലോകത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മറ്റ് കായിക വിനോദങ്ങളിലെ പ്രമുഖരും സൂര്യവംശിയെ തേടിയെത്തുന്നത് ഈ കൗമാരക്കാരന്റെ പ്രതിഭയ്ക്ക് ലഭിച്ച ആഗോള അംഗീകാരമാണ്. ഇന്ത്യയുടെ അടുത്ത തലമുറയിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രതിഭയായിട്ടാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം സൂര്യവംശിയെ വിലയിരുത്തുന്നത്.

YouTube video player