എതിര്‍താരമായ രവി തേജയെ സ്ലഡ്ജ് ചെയ്തതിനും അച്ചടക്കമില്ലാതെ പെരുമാറിയതിനും ജയ്സ്വാളിനോട് പുറത്ത് പോവാന്‍ വെസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ആവശ്യപ്പെടുകയായിരുന്നു.
മുംബൈ: സൗത്ത് സോണിനെതിരെ കഴിഞ്ഞ സീസണ്‍ ദുലീപ് ട്രോഫി ഫൈനലിന്റെ അവസാനദിനം വെസ്റ്റ് സോണ്‍ താരം യഷസ്വി ജയ്സ്വാളിന് അച്ചടക്ക നടപടികള്‍ നേരിടേണ്ടി വന്നിരുന്നു. എതിര്‍താരമായ രവി തേജയെ സ്ലഡ്ജ് ചെയ്തതിനും അച്ചടക്കമില്ലാതെ പെരുമാറിയതിനും ജയ്സ്വാളിനോട് പുറത്ത് പോവാന്‍ വെസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ആവശ്യപ്പെടുകയായിരുന്നു. അംപയര്‍മാര്‍ മുന്നറിയിപ്പ് കൊടുത്തിട്ടും ജയ്സ്വാള്‍ സ്ലഡ്ജ് ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. പിന്നാലെയാണ് രഹാനെ ഇടപ്പെട്ട് താരത്തെ ഒഴിവാക്കിയത്.
ഇപ്പോള്‍ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ജയ്‌സ്വാള്‍. വീട്ടുകാരെ കുറിച്ച് പറഞ്ഞാല്‍ മിണ്ടാതിരിക്കില്ലെന്നാണ് ജയ്‌സ്വാള്‍ പറയുന്നത്. യുവതാരം വിശദീകരിക്കുന്നതിങ്ങനെ... ''ആക്രമണോത്സുകത ഒരു പ്രധാനഘടകമാണ്. മാനസികമായി ഞാന്‍ അഗ്രസീവാണ്. ചില സമയത്ത് അത് പുറത്തേക്ക് വരും. എന്നാല്‍ ആ സമയത്ത് ഞാന്‍ മോശമായിട്ട് ഒന്നും പറഞ്ഞിരുന്നില്ല. ചിലപ്പോള്‍ ഇത്തത്തിലൊക്കെ സംഭവിക്കും. അത് സാരമില്ല. കഴിഞ്ഞുപോയ ഒരു സംഭവത്തെ കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ല.
എനിക്കതിനെ കുറിച്ച് സംസാരിക്കാന് ഇനി താല്‍പര്യമില്ല. എല്ലാം എന്റെ മനസിലുണ്ടായിരിക്കും. സീനിയര്‍ താരങ്ങള്‍ സ്ലെഡ്ജ് ചെയ്യപ്പെടുന്നില്ലെന്ന് ആരാണ് പറയുന്നത്. എല്ലാവരും സ്ലഡജിംഗിന് ഇരയാവുന്നുണ്ട്. എന്നാല്‍ എല്ലാവരും അതിനെ കുറിച്ച് പറയുന്നില്ലെന്ന് മാത്രം. എന്റെ അമ്മയേയും സഹോദരിയേയും കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ മിണ്ടാതിരിക്കില്ല.'' ജയ്‌സ്വാള്‍ പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ജയ്‌സ്വാള്‍ ഇടം നേടിയിരുന്നു. സീനിയര്‍ താരം ചേതേശ്വര്‍ പൂജാരയ്ക്ക് പകരമാണ് ജയ്‌സ്വാളെത്തിയത്.
വരുന്നത് കോലിയുടെ ലോകകപ്പ്! ഓസീസ് സെമിയിലെത്തില്ല; നാല് ടീമുകളുടെ പേരെടുത്ത് പറഞ്ഞ് ഗെയ്ല്‍
വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശസ്വി ജയ്സ്വാള്‍, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്സര്‍ പട്ടേല്‍ , മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്‌നി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

