Asianet News MalayalamAsianet News Malayalam

വാട്ട് എ ഫിനിഷ്! വാലില്‍ കുത്തിയുയര്‍ന്ന് നെതര്‍ലന്‍ഡ്‌സിന് ത്രില്ലര്‍ ജയം; ഏഴാമന്‍ നിഡമനൂരുവിന് സെഞ്ചുറി

 നിഡമനൂരു 96 പന്തില്‍ 110* ഉം പോള്‍ വീന്‍ മീകെരെന്‍ 9 പന്തില്‍ 21* ഉം റണ്‍സുമായി പുറത്താവാതെ നിന്നു

ZIM vs NED 1st ODI Match Result Netherlands beat Zimbabwe by 3 wickets on Teja Nidamanuru stunning ton jje
Author
First Published Mar 21, 2023, 8:19 PM IST

ഹരാരെ: തേജ നിഡമനൂരു സെഞ്ചുറി കൊണ്ട് വിളയാടി, പോള്‍ വാന്‍ മീകെരെന്‍ ഫിനിഷ് ചെയ്‌തു! മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെയെ നെതര്‍ലന്‍ഡ്‌സ് അവസാന ഓവര്‍ ത്രില്ലറില്‍ വീഴ്‌ത്തി. 250 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ നെതര്‍ലന്‍ഡ്‌സ് നേടുകയായിരുന്നു. 110 റണ്‍സിന് ആറ് വിക്കറ്റ് നഷ്‌മായപ്പോള്‍ ഏഴാമന്‍ തേജ നിഡമനൂരു, എട്ടാമന്‍ ഷെരീസ് അഹമ്മദ്, ഒന്‍പതാമന്‍ പോള്‍ വാന്‍ മീകെരെന്‍ എന്നിവരുടെ വാലറ്റ മികവിലാണ് നെതര്‍ലന്‍ഡ്‌സ് മൂന്ന് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കിയത്. സ്കോര്‍: സിംബാബ്‌വെ- 249 (47.3), നെതര്‍ലന്‍ഡ‍്‌സ്- 255/7 (49.5)

മറുപടി ബാറ്റിംഗില്‍ വിക്രംജീത്ത് സിംഗിനെ 21 പന്തില്‍ എട്ടിനും ടോം കൂപ്പറെ 4 പന്തില്‍ ഒന്നിനും മാക്‌സ് ഒഡൗഡിനെ 45 പന്തില്‍ 20നും മൂസ അഹമ്മദിനെ 4 പന്തില്‍ പൂജ്യത്തിനും സ്കോട്ട് എഡ്‌വേഡ്‌സിനെ 11 പന്തില്‍ ഏഴിനും നഷ്ടമാകുമ്പോള്‍ 20.3 ഓവറില്‍ 64 റണ്‍സ് മാത്രമാണ് നെതര്‍ലന്‍ഡ്‌ലിന് ഉണ്ടായിരുന്നത്. പിന്നാലെ കോളിന്‍ അക്കര്‍മാന്‍ 72 ബോളില്‍ 50 റണ്ണുമായി വീണു. ഏഴാമന്‍ തേജ നിഡമനൂരുവും എട്ടാമന്‍ ഷെരീസ് അഹമ്മദും 110 റണ്‍സ് കൂട്ടുകെട്ടുമായി നെതര്‍ലന്‍ഡ്‌സിന് പ്രതീക്ഷ നല്‍കി. 47-ാം ഓവറിലെ അഞ്ചാം പന്തില്‍ ഷെരീസ്(37 പന്തില്‍ 30) റണ്ണൗട്ടായി. 88 പന്തില്‍ നിഡമനൂരു മൂന്നക്കം തികച്ചതോടെ കളി നെതര്‍ലന്‍ഡ്‌സിന്‍റെ വരുതിയിലായി. 49.5 ഓവറില്‍ കളി അവസാനിക്കുമ്പോള്‍ നിഡമനൂരു 96 പന്തില്‍ 110* ഉം പോള്‍ വാന്‍ മീകെരെന്‍ 9 പന്തില്‍ 21* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. 

98-7ല്‍ നിന്ന് 249ലേക്ക് സിംബാബ്‌വെ

നെതര്‍ലന്‍ഡ് പേസര്‍മാര്‍ തുടക്കത്തിലെ പ്രഹരം നല്‍കിയപ്പോള്‍ തകര്‍ച്ചയോടെയായിരുന്നു സിംബാബ്‌വെ ബാറ്റിംഗിന്‍റെ തുടക്കം. ടീം സ്കോര്‍ 13ല്‍ നില്‍ക്കേ ആദ്യ വിക്കറ്റും 18ന് രണ്ടാമത്തെയും 31ന് മൂന്നാമത്തെയും 48ന് നാലാമത്തെയും 70ന് അഞ്ചാമത്തെയും 91ന് ആറാമത്തേയും 98ന് ഏഴാമത്തേയും വിക്കറ്റ് വീണു. 21 ഓവറുകള്‍ക്കിടെയാണ് സിംബാബ്‌വെയ്ക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്. ഇന്നസെന്‍റ് കൈറ(22 പന്തില്‍ 12), ക്രൈഗ് ഇര്‍വിന്‍(5 പന്തില്‍ 4), ഗാരി ബാലന്‍സ്(9 പന്തില്‍ 4), വെസ്‌ലി മദ്‌വേര്‍(18 പന്തില്‍ 17), സിക്കന്ദര്‍ റാസ(31 പന്തില്‍ 22), റയാന്‍ ബേള്‍(9 പന്തില്‍ 10), ബ്രാഡ് ഇവാന്‍സ്(10 പന്തില്‍ 3) എന്നിങ്ങനെയായിരുന്നു സ്കോര്‍.

ഇതിന് ശേഷം വാലറ്റത്തെ കൂട്ടുപിടിച്ച് വിക്കറ്റ് വിക്കറ്റ് കീപ്പര്‍ ക്ലൈവ് മഡാണ്ടേ നടത്തിയ ചെറുത്തുനില്‍പ്പാണ് ടീമിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. വാലറ്റത്ത് വെല്ലിംഗ്‌ടണ്‍ മസാക്കഡ്‌സ 50 പന്തില്‍ 34 ഉം റിച്ചാര്‍ഡ് നഗാരവ 27 പന്തില്‍ 35 ഉം റണ്‍സെടുത്തു. 98 പന്തില്‍ ആറ് ഫോറുകളോടെ 74 റണ്‍സ് നേടിയ ക്ലൈവ് മഡാണ്ടേ ടീമിന്‍റെ ടോപ് സ്‌കോററായപ്പോള്‍ അവസാനക്കാരനായി പുറത്തായി. അവസാന മൂന്ന് വിക്കറ്റില്‍ 151 റണ്‍സാണ് സിംബാബ്‌വെ അടിച്ചുകൂട്ടിയത്. നെതര്‍ലന്‍ഡ്‌സിനായി ഫ്രഡ് ക്ലാസന്‍ മൂന്നും പോള്‍ വാന്‍ മീകെരെന്‍ രണ്ടും ബ്രാണ്ടന്‍ ഗ്ലോവറും വിക്രംജിത് സിംഗും ഷാരീഖ് അഹമ്മദും ഓരോ വിക്കറ്റും വീഴ്‌ത്തി. 

പരമ്പര പിടിക്കാന്‍ ഓസീസ് ചെന്നൈയില്‍; ഇലവനില്‍ നിര്‍ണായക മാറ്റത്തിന് സ്‌മിത്ത് മുതിര്‍ന്നേക്കും

Follow Us:
Download App:
  • android
  • ios