37 ഓവറില്‍ മൂന്ന് വിക്കറ്റിന് 202 റണ്‍സെന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടിയത് ഭുവിയുടെ ഓവറായിരുന്നു. 

ഓവല്‍: ലോകകപ്പില്‍ ഇന്ത്യയുടെ 352 റണ്‍സ് പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് തോല്‍വി. 37 ഓവറില്‍ മൂന്ന് വിക്കറ്റിന് 202 റണ്‍സെന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടിയത് ഭുവിയുടെ ഓവറായിരുന്നു. 

മറുപടി ബാറ്റിംഗില്‍ വാര്‍ണറും ഫിഞ്ചും സാവധാനമാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ 13.1 ഓവറില്‍ നേടാനായത് 61 റണ്‍സ്. ഫിഞ്ചിനെ(36) കേദാറിന്‍റെ ത്രോയില്‍ ഹാര്‍ദിക് റണ്‍ഔട്ടാക്കി. 56 റണ്‍സെടുത്ത വാര്‍ണറെ 25-ാം ഓവറില്‍ ചഹാല്‍ ഭുവിയുടെ കൈകളിലെത്തിച്ചു. സ്‌മിത്തിനൊപ്പം കൂട്ടുകെട്ടുണ്ടാക്കിയ ഖവാജയെ 37-ാം ഓവറില്‍ ബുമ്ര ബൗള്‍ഡാക്കിയതോടെ വീണ്ടും ട്വിസ്റ്റ്. 

40-ാം ഓവര്‍ എറിയാനെത്തിയ ഭുവിയാണ് കളി മാറ്റിയത്. നാലാം പന്തില്‍ സ്‌മിത്ത്(69) എല്‍ബിയില്‍ കുടുങ്ങി. അവസാന പന്തില്‍ സ്റ്റോയിനിസ് അക്കൗണ്ട് തുറക്കാതെ ബൗള്‍ഡ്. ചാഹലിന്‍റെ തൊട്ടടുത്ത ഓവറിലെ നാലാം പന്തില്‍ മാക്‌സ്‌വെല്‍(28) ജഡേജയുടെ പറക്കും ക്യാച്ചിലും വീണു.

ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 352 റണ്‍സെടുത്തു. ബാറ്റെടുത്തവരെല്ലാം തിളങ്ങിയപ്പോള്‍ ധവാന്‍(117) കോലി(82), രോഹിത്(57), പാണ്ഡ്യ(48), ധോണി(27) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഓവലില്‍ കരുതലോടെ ഓപ്പണര്‍മാര്‍ തുടങ്ങി. രോഹിതിനെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിച്ച് കോള്‍ട്ടര്‍ നൈലാണ് 127 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചത്. 

എന്നാല്‍ അടിതുടര്‍ന്ന ധവാന്‍ 95 പന്തില്‍ 17-ാം ഏകദിന സെഞ്ചുറിയിലെത്തി. 36-ാം ഓവറില്‍ ധവാനെ സ്റ്റാര്‍ക്ക് പുറത്താക്കി. പിന്നാലെ കോലിക്കൊപ്പം ഹാര്‍ദിക് വെടിക്കെട്ട്. 46-ാം ഓവറില്‍ പുറത്താകുമ്പോള്‍ 27 പന്തില്‍ 48 റണ്‍സെടുത്തിരുന്നു ഹാര്‍ദിക്. 14 പന്തില്‍ 27 റണ്‍സെടുത്ത ധോണിയും ലോകേഷ് രാഹുലും(മൂന്ന് പന്തില്‍ 11) ഇന്ത്യയെ 350 കടത്തുന്നതില്‍ നിര്‍ണായകമായി.