പതിയെ തുടങ്ങിയെങ്കിലും ആക്രമണകാരിയായി മാറിയ രോഹിത് ശര്‍മയാണ് ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുന്നത്. നേരത്തെ, സെഞ്ചുറിയുമായി തകര്‍ത്തുകളിച്ച ഏയ്ഞ്ചലോ മാത്യൂസിന്‍റെ മികവാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്

ലീഡ്ഡ്: ഇംഗ്ലണ്ടില്‍ നിന്ന് വിജയത്തോടെ മടങ്ങാമെന്നുള്ള ശ്രീലങ്കന്‍ മോഹത്തെ ആദ്യ ഓവറുകളില്‍ തന്നെ അടിച്ചകറ്റി ഇന്ത്യ. 265 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനായി ഇറങ്ങിയ നീലപ്പടയ്ക്ക് മിന്നുന്ന തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും നല്‍കിയത്.

കളി പുരോഗമിക്കുമ്പോള്‍ 10 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 59 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. പതിയെ തുടങ്ങിയെങ്കിലും ആക്രമണകാരിയായി മാറിയ രോഹിത് ശര്‍മയാണ് ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുന്നത്. നേരത്തെ, സെഞ്ചുറിയുമായി തകര്‍ത്തുകളിച്ച ഏയ്ഞ്ചലോ മാത്യൂസിന്‍റെ മികവാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.

മാത്യൂസിന്‍റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് ലങ്ക കുറിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ കാത്തിരുന്നത് ജസ്പ്രീത് ബുമ്രയുടെ തീപാറുന്ന പന്തുകളായിരുന്നു.

തന്‍റെ രണ്ടാം ഓവറില്‍ തന്നെ ശ്രീലങ്കന്‍ നായകനെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കെെകളില്‍ എത്തിച്ച ബൂമ്ര ആദ്യ രണ്ട് ഓവര്‍ ഒരു റണ്‍സ് പോലും വഴങ്ങാതെയാണ് പൂര്‍ത്തിയാക്കിയത്. മറുവശത്ത് ഭുവനേശ്വര്‍ കുമാറിനെതിരെ ശ്രീലങ്കന്‍ ബാറ്റിംഗ് നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

എന്നാല്‍, ആക്രമണം കടുപ്പിച്ച ബൂമ്ര അധികം വെെകാതെ കുശാല്‍ പെരേരെയെയും പുറത്താക്കി. പിന്നീട് അവിഷ്ക ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും പുറത്തായ ശേഷം ഒന്നിച്ച ലഹിരു തിരിമാനെ- മാത്യൂസ് സഖ്യമാണ് ലങ്കയെ കരകയറ്റിയത്.