1999 ലോകകപ്പിനുശേഷം 20 വര്‍ഷത്തിനിടെ കളിച്ച നാലു ലോകകപ്പുകളിലും റണ്‍സ് പിന്തുടരുമ്പോള്‍ ഓസീസ് ജയിച്ച ചരിത്രമായിരുന്നു ഇതുവരെയുണ്ടായിരുന്നത്.

ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയെ 36 റണ്‍സിന് കീഴടക്കി ഇന്ത്യ രണ്ടാം ജയം ആഘോഷിച്ചപ്പോള്‍ തകര്‍ന്നത് ഒരുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ്. 1999ലെ ഇംഗ്ലണ്ട് ലോകകപ്പിനുശേഷം ഇതാദ്യമായാണ് റണ്‍സ് പിന്തുടരുമ്പോള്‍ ഓസ്ട്രേലിയ തോല്‍ക്കുന്നത്.

1999 ലോകകപ്പിനുശേഷം 20 വര്‍ഷത്തിനിടെ കളിച്ച നാലു ലോകകപ്പുകളിലും റണ്‍സ് പിന്തുടരുമ്പോള്‍ ഓസീസ് ജയിച്ച ചരിത്രമായിരുന്നു ഇതുവരെയുണ്ടായിരുന്നത്. ഇക്കാലയളവില്‍ റണ്‍സ് ചേസ് ചെയ്യുമ്പോള്‍ 19 വിജയങ്ങള്‍ നേടിയ ഓസീസിന്റെ റെക്കോര്‍ഡാണ് ഇന്ന് ഇന്ത്യക്കെതിരായ തോല്‍വിയോടെ തകര്‍ന്നത്. 1999 ലോകകപ്പില്‍ ലീഡ്സില്‍ പാക്കിസ്ഥാനെതിരെ ആയിരുന്നു ഇതിന് മുമ്പ് റണ്‍സ് ചേസ് ചെയ്ത് ഓസീസ് തോല്‍വി വഴങ്ങിയത്.

ലോകകപ്പില്‍ ഏറ്റവും കൂടതല്‍ റണ്‍സ് പിറന്ന അഞ്ചാമത്തെ മത്സരമെന്ന റെക്കോര്‍ഡും ഇന്നത്തെ മത്സരം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 352 റണ്‍സടിച്ചപ്പോള്‍ ഓസീസ് 316 റണ്‍സടിച്ചു. ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ നാലാം ജയമാണിത്. 1983, 1987, 2011ലോകകപ്പുകളിലാണ് ഇന്ത്യ ഇതിന് മുമ്പ് ഓസ്ട്രേലിയയെ കീഴടക്കിയത്.