സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ഷാക്കിബ് അല്‍ ഹസന്‍

ലണ്ടന്‍: ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരം ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനോ. ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്ന് തെളിയിച്ച് ലോകകപ്പില്‍ ഷാക്കിബ് ബാറ്റും ബോളും കൊണ്ട് വിസ്‌മയം കാട്ടുകയായിരുന്നു. പാക്കിസ്ഥാനെതിരെയും അര്‍ദ്ധ സെഞ്ചുറി നേടി ഷാക്കിബ് ഈ ലോകകപ്പ് പ്രയാണം അവസാനിപ്പിച്ചു. പാക്കിസ്ഥാനെതിരെ ഷാക്കിബ് 77 പന്തില്‍ 64 റണ്‍സെടുത്തു. അതും ലോകകപ്പിലെ ഒരു ഐതിഹാസിക നേട്ടവുമായി.

പാക്കിസ്ഥാനെതിരായ ഇന്നിംഗ്‌സോടെ ഷാക്കിബ് ഈ ലോകകപ്പില്‍ 606 റണ്‍സ് പൂര്‍ത്തിയാക്കി. ലോകകപ്പ് ചരിത്രത്തില്‍ 600 റണ്‍സ് പിന്നിടുന്ന മൂന്നാം താരമാണ് ഷാക്കിബ്. എട്ട് മത്സരങ്ങളില്‍ നിന്നാണ് ഷാക്കിബ് ഇത്രയും റണ്‍സടിച്ചത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഓസീസ് ഇതിഹാസം മാത്യു ഹെയ്‌ഡനും മാത്രമാണ് ഒരു ലോകകപ്പില്‍ ഇതിന് മുന്‍പ് 600ലധികം റണ്‍സടിച്ചത്. സച്ചിന്‍ 2003 ലോകകപ്പില്‍ 11 മത്സരങ്ങളില്‍ 673 റണ്‍സ് നേടിയപ്പോള്‍ ഹെയ്‌ഡന്‍ 2007 എഡിഷനില്‍ 659 റണ്‍സ് കുറിച്ചു. 

ലോകകപ്പില്‍ ഈ ലോകകപ്പില്‍ കളിച്ച എട്ടില്‍ ഏഴിലും ഷാക്കിബ് 50ലധികം റണ്‍സ് നേടിപ്പോള്‍ രണ്ട് സെഞ്ചുറിയും പിറന്നു. 124 ആണ് ഉയര്‍ന്ന സ്‌കോര്‍. ഷാക്കിബ് 11 വിക്കറ്റുകളും മൂന്ന് ക്യാച്ചുകളും നേടി എന്നതും എടുത്തുപറയേണ്ടതാണ്. ലോകകപ്പ് ചരിത്രത്തിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 20 മത്സരങ്ങളില്‍ 1146 റണ്‍സുമായി ഒന്‍പതാം സ്ഥാനത്തുണ്ട് ഷാക്കിബ്. ലോകകപ്പ് കരിയറില്‍ 34 വിക്കറ്റുകളും ഷാക്കിബ് സ്വന്തം പേരിലെഴുതിച്ചേര്‍ത്തിട്ടുണ്ട്.