ഐപിഎല്‍ മത്സരങ്ങള്‍ക്കു ശേഷം ആവശ്യത്തിനു ഇടവേള വേണമെന്ന ബിസിസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്ത്യയുടെ മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയത്. 

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഒരു മത്സരം പോലെ കളിച്ചില്ലെങ്കിലും ഇന്ത്യ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഇന്ത്യയ്ക്കു പിന്നിലായി ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും. ഇതുവരെ ഒരു മത്സരവും കളിക്കാത്ത ഏക ടീമും ഇന്ത്യയാണ്. ഐപിഎല്‍ മത്സരങ്ങള്‍ക്കു ശേഷം ആവശ്യത്തിനു ഇടവേള വേണമെന്ന ബിസിസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്ത്യയുടെ മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയത്. 

റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് പോയിന്റ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കളിച്ച രണ്ടു മത്സരങ്ങളും തോറ്റതോടെ -1.250 ആണ് ദക്ഷിണാഫ്രിക്കയുടെ റണ്‍നിരക്ക്. ഒന്‍പതാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനാവാട്ടെ ഇപ്പോള്‍ -1.860. 1996-ലെ ലോകകപ്പ് ജേതാക്കളും 2011-ലെ ഫൈനലിസ്റ്റുകളുമായ ശ്രീലങ്കയാണ് ഇപ്പോള്‍ (ആറു മത്സരങ്ങള്‍ ആകെ കഴിഞ്ഞപ്പോള്‍) ഏറ്റവും പിന്നില്‍. ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തുമാണവര്‍. നിലവില്‍ ഇംഗ്ലണ്ടിനു പിന്നാലെ രണ്ടാം സ്ഥാനത്താണ് റാങ്കിങ്ങില്‍ ഇന്ത്യ. 

നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്ക ഇതുവരെ രണ്ടു മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞു. ഐസിസി റാങ്കിങ്ങില്‍ അവര്‍ ഇന്ത്യയ്ക്കു പിന്നിലായി മൂന്നാം സ്ഥാനത്താണ്. 1992, 99, 2007, 2015 വര്‍ഷങ്ങളില്‍ സെമിഫൈനലില്‍ എത്തിയതാണ് അവരുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം. ഇപ്പോള്‍ കളിച്ച രണ്ടു മത്സരങ്ങളും തോല്‍ക്കുകയും ഓപ്പണര്‍ ഹാഷിം ആംല പരിക്കേറ്റതുമൊക്കെ അവര്‍ക്കു തിരിച്ചടിയായിട്ടുണ്ട്. നാളെ സതാംപ്ടണില്‍ മത്സരത്തിനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നുമില്ല.