തെന്മലയില് 12-കാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; കാര്‍ നിര്‍ത്തിയപ്പോള്‍ കുട്ടി ഓടി രക്ഷപ്പെട്ടു
തെന്മലയിൽ സ്കൂളിലേക്ക് പോകും വഴി 12 വയസുകാരനെ ബോധംകെടുത്തി കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമം. തട്ടിക്കൊണ്ട് പോകലിനിടെ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടു.
കൊല്ലം: തെന്മലയിൽ സ്കൂളിലേക്ക് പോകും വഴി 12 വയസുകാരനെ ബോധംകെടുത്തി കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമം. തട്ടിക്കൊണ്ട് പോകലിനിടെ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടു. അതേസമയം തെന്മല പോലീസ് കേസ് എടുക്കാൻ തുടക്കത്തിൽ വിമുഖത കാട്ടിയതായി മാതാപിതാക്കൾ ആരോപിച്ചു.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ആര്യങ്കാവ് ചേനഗിരി എസ്റ്റേറ്റിലെ ടാപ്പിംഗ് ജീവനക്കാരനായ ലക്ഷ്മണന്‍റെ മകൻ ഷെറിൻ എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് കാറിൽ എത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കല്ലടകുറിച്ചി സർക്കാർ സ്കൂളിൽ പഠിക്കുകയാണ് ഷെറിൻ. ഇവിടേക്ക് പോകുംമ്പോൾ പെട്ടന്ന് ഒരു കാർ അടുത്തെത്തുകയും രണ്ട് പേര്‍ കാറിൽ നിന്നിറങ്ങി ബോധം കെടുത്തി കാറിലേക്ക് വലിച്ചിടുകയായിരുന്നെന്ന് ഷെറിൻ പറയുന്നു.
തിരികെ ബോധം വന്നപ്പോൾ കാര്‍ നിര്‍ത്തിയിട്ട സമയത്ത് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ഷെറിൻ സംഭവത്തെ കുറിച്ച് വിവരിക്കുന്നു. ആര്യങ്കാവ് മുറിയൻ പാഞ്ചാലി പാലത്തിനു സമീപത്തു വച്ചാണ് ഷെറിൻ കാറിൽ നിന്നും ഓടി രക്ഷപെട്ടത്.
സമീപത്തു ഉണ്ടായിരുന്നവരോട് കുട്ടി വിവരം പറയുകയും തുടര്‍ന്ന മാതാപിതാക്കളെ നാട്ടുകാർ വിവരം അറിയിക്കുകയും ചെയ്തു. അതേസമയം തെന്മല പോലീസ് കേസ് എടുക്കാൻ വിമുഖത കാട്ടിയതായി ഷെറിന്റെ പിതാവ് ലക്ഷ്മണൻ ആരോപിച്ചു. ആര്യങ്കാവ് ചെക്പോസ്റ്റിൽ വാഹന പരിശോധന പ്രഹസനമാണെന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.