കഴിഞ്ഞ ഞായറാഴ്ച സ്വരൂപ് നഗറിലെ കുശക് റോഡിലുള്ള വയലിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വലതുകൈ നഷ്ടപ്പെട്ട നിലയിലും മുഖം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുമായിരുന്നു മൃതദേഹം.
ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും കൊടുംക്രൂരത. പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം സ്വരൂപ് നഗറിലെ ഒഴിഞ്ഞസ്ഥലത്ത് തള്ളി. നായ്ക്കൾ കടിച്ചു മുറിച്ച നിലയിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിനെ കാണാനായി വെള്ളിയാഴ്ച രാത്രി വീട്ടിൽനിന്ന് ഇറങ്ങിയ പതിനാറുകാരിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്.

പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്ത പതിനേഴുകാരൻ വിവരം പുറത്തുപറയുമെന്ന് ഭയന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇവര്‍ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച സ്വരൂപ് നഗറിലെ കുശക് റോഡിലുള്ള വയലിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വലതുകൈ നഷ്ടപ്പെട്ട നിലയിലും മുഖം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുമായിരുന്നു മൃതദേഹം.
മൃഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്ന മൃതദേഹത്തിൽ എട്ടോളം മുറിവുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ ബലാത്സംഗം നടന്നതായി വ്യക്തമായതോടെയാണ് അന്വേഷണം ശക്തമാക്കിയത്. അൻപതോളം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ടെമ്പോയിൽ എത്തിയ സംഘം മൃതദേഹം ഉപേക്ഷിച്ചുപോയതായി കണ്ടെത്തി.
വാഹനത്തിന്റെ ഉടമയെ ചോദ്യം ചെയ്തതിൽ പതിനേഴുകാരനായ സഹോദരനാണ് വാഹനം ഉപയോഗിച്ചതെന്ന് വ്യക്തമായി. ഇതോടെയാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. പത്തൊൻപതുകാരനായ ശിവം ഗണേഷ് ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
