സ്വര്‍ണ്ണമാല കവര്‍ന്ന്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച 18 കാരന് അറസ്റ്റില്‍
സമൂഹിക മാധ്യമം വഴി പെൺകുട്ടിയെ പരിചയപ്പെട്ട അജിത്ത് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണ്ണമാല സ്വന്തമാക്കുകയുമായിരുന്നു
തിരുവനന്തപുരം: സ്വർണമാല കവരുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ 18 -കാരനെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. പാറശ്ശാല സ്വദേശി ജിത്തു എന്ന അജിത്താണ് (18) അറസ്റ്റിലായത്. തമലം സ്വദേശിനിയായ 16 കാരിയുടെ സ്വർണമാലയാണ് ഇയാൾ കളിയിക്കാവിള ഭാഗത്ത് വെച്ച് അപഹരിച്ചത്. സമൂഹിക മാധ്യമം വഴിയാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പെണ്‍കുട്ടിയെ കൊണ്ട് പോയ അജിത്ത് പല സ്ഥനത്ത് വച്ചും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തമ്പാനൂർ ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കരമന സി.ഐ സുജിത്ത്, എസ് ഐ സുധി, സി പി ഒമാരായ ഷിജി വിൻസന്‍റ്, അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതി റിമാൻഡിലാണ്.
ഇതിനിടെ കൊച്ചിയിലും സമാനമായ സംഭവമുണ്ടായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ എറണാകുളം വരാപ്പുഴ ചിറയ്ക്കകം ഭാഗത്ത് കടത്തുകടവ് വീട്ടില്‍ ശ്രീജിത്തിനെ (22) മുനമ്പം പൊലീസിന്‍റെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രതി പെണ്‍കുട്ടിയെ ചെറായി ബീച്ചിലുള്ള റിസോര്‍ട്ടുകളിലെത്തിച്ച് ബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് ശ്രീജിത്ത് റിസോര്‍ട്ടിലത്തിച്ചത്. പെണ്‍കുട്ടിയുടെ പരാതിപ്രകാരമാണ് മുനമ്പം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതിയെ പിടികൂടിയത്. മുനമ്പം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ.എല്‍.യേശുദാസിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വി.കെ.ശശികുമാര്‍, എ.എസ്.ഐ. എം.വി.രശ്മി, എസ്.സി.പി.ഒ ജയദേവന്‍, സി.പി.ഒ മാരായ കെ.എ,ബെന്‍സി. ലെനീഷ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് ശ്രീജത്തിനെ അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.
കൂടുതല്‍ വായനയ്ക്ക്: 'ലക്ഷ്യം വിവാഹിതരായ സ്ത്രീകള്‍, ലഹരി ഇടപാടും'; പീഡനക്കേസ് പ്രതിയായ ഡിവൈഎഫ്ഐ നേതാവ് പൊലീസ് റാങ്ക് ലിസ്റ്റിലും