നെടുമങ്ങാട്ട് ഇരുപതുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു; ആര്യനാട് സ്വദേശി പിടിയിൽ
ഗുരുതരമായി പരിക്കേറ്റ സൂര്യഗായത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അരുണിനെ സമീപവാസികൾ പിടികൂടി വലിയ മല പൊലീസിന് കൈമാറുകയായിരുന്നു.
തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവതിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കുത്തേറ്റത്. സംഭവത്തിൽ ആര്യനാട് സ്വദേശി അരുൺ പിടിയിലായി.
ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് സംഭവം നടന്നത്. വീടിന്‍റെ അടുക്കള വാതിലിലൂടെയാണ് അരുണ്‍ അതിക്രമിച്ച് കയറിയത്. ഉടൻ തന്നെ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സൂര്യഗായത്രിയെ തുരുതുരാ കുത്തി. പതിനഞ്ച് കുത്തേറ്റ സൂര്യഗായത്രി നിലത്ത് വീണു. വീണ്ടും കുത്താൻ തുടങ്ങിയപ്പോള്‍ സൂര്യഗായത്രിയുടെ വികലാംഗയായ അമ്മ വത്സല തടസം പിടിക്കാനെത്തി. ഇവര്‍ക്കും പരിക്കേറ്റു. സൂര്യഗായത്രിക്ക് വയറിലും കഴുത്തിലുമാണ് സാരമായ മുറിവ്. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി
കുത്തിയതിന് പിന്നാലെ അരുണ്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സമീപത്തെ വീടിന്‍റെ ടെറസില്‍ ഇയാള്‍ ഒളിച്ചിരുന്ന ഇയാളെ പിടികൂടി. സൂര്യഗായത്രിയുമായി അരുണിന് മുൻപരിചയം ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലീസില്‍ പരാതി നല്‍കി. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തര്‍ക്കമുണ്ടായി. ഭര്‍ത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. അരുണും വിവാഹിതനാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight