യുപിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം, 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു
രാജസ്ഥാനിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ദില്ലി: ഉത്തർപ്രദേശിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. രാജസ്ഥാനിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് ഔരയ ജില്ലയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലും കുടിയേറ്റതൊഴിലാളികൾ സഞ്ചരിച്ച വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ഇതോടെ ലോക് ഡൌണിനിടെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിവിധ അപകടങ്ങളിൽപ്പെട്ട് മരിച്ച തൊഴിലാളികളുടെ എണ്ണം 100 ലേക്ക് എത്തി.
കഴിഞ്ഞദിവസം മധ്യപ്രദേശിലെ നരസിംഹപുര ജില്ലയിൽ പത ഗ്രാമത്തിൽ വെച്ച് കുടിയേറ്റത്തൊഴിലാളികളുമായി പോയ ട്രക്ക് മറിഞ്ഞ്, 5 തൊഴിലാളികൾ മരിച്ചിരുന്നു. ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ ഔറംഗാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് റെയിൽവേപാളത്തിലൂടെ കിലോമീറ്ററോളം നടന്ന് തളർന്ന് റെയിൽവേപാളത്തിൽ കിടന്നുറങ്ങിയ 16 കുടിയേറ്റ തൊഴിലാളികൾ അതുവഴി വന്ന ചരക്ക് തീവണ്ടിക്ക് അടിയിൽപ്പെട്ട് മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണ് റോഡ് അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.