വീട്ടിൽ സ്വർണമുള്ളതും വീട്ടുകാർ പുറത്തുപോയതും അറിയാവുന്നവരാണോ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
കോട്ടയം: കോട്ടയം അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം. പൂത്തിളപ്പിൽ പട്ടാപ്പകൽ വീട് കുത്തിതുറന്ന് സ്വർണം കവർന്നു. പാലായിൽ നാല് കടകളിൽ നിന്നായി നാല് ലക്ഷത്തോളം രൂപ മോഷ്ടിച്ചു. രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ വൈകിട്ടാണ് അകലകുന്നം പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്‍റെ വീട്ടിൽ കവർച്ച നടന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് വാതിൽ കുത്തിതുറന്നാണ് പ്രതികൾ അകത്ത് കയറിയത്. അലമാരയിലുണ്ടായിരുന്ന 23 പവൻ സ്വർണമാണ് കവർന്നത്. കുട്ടികളുടെ ആഭരണങ്ങളടക്കം നഷ്ടമായി. വീട്ടുകാർ തിരികെയെത്തിയപ്പോഴാണ് വാതിലും അലമാരയും കുത്തിതുറന്ന നിലയിൽ കണ്ടത്. പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീട്ടിൽ സ്വർണമുള്ളതും വീട്ടുകാർ പുറത്തുപോയതും അറിയാവുന്നവരാണോ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
പാല നഗരത്തിലാണ് മറ്റൊരു മോഷണം നടന്നത്. ഇന്ന് പുലർച്ചെ നാല് കടകളിലായിരുന്നു കവർച്ച. സ്റ്റേഡിയം ജംഗ്ഷനിലെ ഒരു തുണിക്കട, സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന കട, മീൻ കട, പഴക്കട എന്നിവിടങ്ങളിലിൽ നിന്നായാണ് പണം നഷ്ടപ്പെട്ടത്. കടകളിലെ സിസിടിവി ക്യാമറകൾ തകർത്തതിന് ശേഷമായിരുന്നു മോഷണം. പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ കിട്ടിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

