കായംകുളത്ത് മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടി, 2 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; പ്രതികൾ പിടിയിൽ
പുലർച്ചെ ആണ് വള്ളികുന്നം വട്ടക്കാട് അരുൺ നിവാസിൽ അഖിൽ , ഓച്ചിറ സ്വദേശി അനൂപ് ശങ്കർ എന്നിവരെ മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടിപ്പരികേൽപ്പിച്ചത്
ആലപ്പുഴ: കായംകുളം വള്ളിക്കുന്നത് വീട് കയറി അക്രമിച്ച മുഖംമൂടി സംഘം പൊലീസ് പിടിയിൽ. ഓച്ചിറ സ്വദേശികളായ അഖിൽ ഡി പിള്ള , ആദർശ് , അസീസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ ആണ് വള്ളികുന്നം വട്ടക്കാട് അരുൺ നിവാസിൽ അഖിൽ , ഓച്ചിറ സ്വദേശി അനൂപ് ശങ്കർ എന്നിവരെ മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടിപ്പരികേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ് ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ചികില്‍സയിലാണ്.
സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ വള്ളികുന്നം പൊലീസാണ് പിടികൂടിയത്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ ആക്രമണം നടത്തിയ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അതേസമയം തന്നെ വള്ളിക്കുന്നം മേഖലയിൽ കഞ്ചാവ് ലഹരി മാഫിയയുടെ ശല്യം പതിവായിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. മേഖലയിലെ ഗുണ്ട ലഹരിമാഫിയക്ക് തടയിടുന്നതിനായി പ്രത്യേക പരിശോധനകളും , പെട്രോളിംഗും ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വൈക്കത്തെ ആരാധനാലയങ്ങളിലെ മോഷണം: യുവതിയും യുവാവും അറസ്റ്റിൽ
അതേസമയം കോട്ടയത്ത് നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത വൈക്കം മേഖലയിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളില്‍ യുവതിയടക്കം രണ്ടു പേര്‍ അറസ്റ്റിലായെന്നതാണ്. കൃഷ്ണപുരം സ്വദേശികളായ അന്‍വര്‍ഷായും സരിതയുമാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മാസം 24 നാണ് വൈക്കം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് ക്ഷേത്രങ്ങളിലെയും പളളിയുടെ കപ്പേളയിലെയും കാണിക്ക വഞ്ചികള്‍ പൊളിച്ച് പ്രതികൾ പണം മോഷ്ടിച്ചത്. ഇവർ എത്തിയ ബൈക്കിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അന്‍വര്‍ ഷായും സരിതയും അറസ്റ്റിലായത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ പ്രതികളെ മോഷണം നടന്ന സ്ഥലങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുത്തു.