ഗുണ്ട കുടിപ്പകയുടെ പേരില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന കൊലപാതകത്തിന് പകരമാണ് ഗുണ്ടാ നേതാവ് മാധവനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. 

ഗിമഡിപുണ്ടി (തിരുവെള്ളൂര്‍ ജില്ല): ഗുണ്ട നേതാവിന്‍റെ തലവെട്ടി റെയില്‍വേ ട്രാക്കിലിട്ട് പ്രതികാരം. മൂന്നുപേരെ കൊന്ന് തല അറുത്ത് റെയില്‍വേ ട്രാക്കിലിട്ട ഗുണ്ടനേതാവിനെയാണ് എതിര്‍ ഗുണ്ട സംഘം അത്തരത്തില്‍ തന്നെ കൊലപാതകം ചെയ്തത്. തമിഴ്നാട്ടിലെ തിരുവെള്ളൂര്‍ ജില്ലയിലെ ഗിമഡിപുണ്ടിയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്.

ഗുണ്ട കുടിപ്പകയുടെ പേരില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന കൊലപാതകത്തിന് പകരമാണ് ഗുണ്ടാ നേതാവ് മാധവനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. പ്രസ്തുത കൂട്ടക്കൊലയില്‍ ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ് മാധവന്‍. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നു കോളേജ് വിദ്യാർത്ഥി അടക്കം മൂന്ന് പേരെ ഗുണ്ടാ സംഘം ജനുവരിയില്‍ വെട്ടി കൊലപ്പെടുത്തി, തല അറുത്ത് റെയില്‍വേ ട്രാക്കില്‍ വച്ചത്.

മാധവൻ ലോക്ഡൗണിന് മുന്‍പാണ് കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയത്. തിങ്കളാഴ്ച രാവിലെ റെയിൽവേ സ്റ്റേഷൻ സമീപത്തെ യൂക്കാലിപ്‌സ്റ്റ് തോട്ടത്തിൽ തലയില്ലാത്ത മൃതദേഹം കിടക്കുന്നത് സംബന്ധിച്ചു നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. 

സ്ഥലത്തു എത്തി നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ടത് മാധവനാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടു കിലോമീറ്റർ അകലെ റെയിൽവേ പാളത്തിൽ നിന്നും ശിരസ് കണ്ടെത്തി.

നേരത്തെ മൂന്നുപേരുടെ ശിരസ് പ്രദർശിപ്പിച്ച അതേ രീതിയിലാണ് മാധവന്‍റെ കഴുത്തും കാണപ്പെട്ടത്. നേരത്തെ കേസിൽ പെട്ടിട്ടുള്ള ഗുണ്ടാ സംഘങ്ങൾക്കായി തിരച്ചിൽ തുടങ്ങി. കൊല്ലപ്പെട്ട മാധവന്‍റെ പേരില്‍ പത്തോളം ക്രിമിനല്‍ കേസുകള്‍ തിരുവെള്ളൂർ പൊലീസിന്‍റെ കീഴിലുണ്ട്.