25 വര്‍ഷം ഒരുമിച്ച് ജീവിച്ചു, ഒടുവില്‍ വഴക്ക്; 54 കാരിയെ ആസിഡ് ഒഴിച്ച് കൊലപ്പടുത്തി 62 കാരന്‍, അറസ്റ്റ്
കഴിഞ്ഞ ആഴ്ചയാണ് മഹേഷ് പൂജാരിയെന്ന 62 കാരന്‍ തന്‍റെ പങ്കാളിക്ക് നേരെ ആസിഡ് ആക്രമണം നടത്തുന്നത്. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഇന്ന് മരണപ്പെടുകയായിരുന്നു.

മുംബൈ: മുംബൈയില്‍ പങ്കാളിയുടെ ആസിഡ് ആക്രമണത്തിന് ഇരയായ മധ്യവയസ്ക മരിച്ചു. ഗിർഗാവിൽ എൽടി മാർഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 62 കാരനുമായി കഴിഞ്ഞ 25 വര്‍ഷമായി ലിവ് ഇന്‍ റിലേഷനിലായിരുന്ന 54 കാരിയാണ് പങ്കാളിയുടെ ആസിഡ് ആക്രമണത്തില്‍ മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് മഹേഷ് പൂജാരിയെന്ന 62 കാരന്‍ തന്‍റെ പങ്കാളിക്ക് നേരെ ആസിഡ് ആക്രമണം നടത്തുന്നത്. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഇന്ന് മരണപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ മഹേഷ് പൂജാരിയെ എൽടി മാർഗ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കഴിഞ്ഞ 25 വർഷമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ അടുത്ത കാലത്തായി ഇരുവരും തമ്മിൽ പലപ്പോഴും വഴക്കുകൾ ഉണ്ടായി. വഴക്ക് പതിവാകുകയും, ഇനി ഒത്തുപോകില്ലെന്ന് തോന്നിയതോടെ തന്‍റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പങ്കാളിയായ സ്ത്രീ മഹേഷിനോട് ആവശ്യപ്പെട്ടു. പങ്കാളിയുടെ സമ്മര്‍ദ്ദം കൂടിയതോടെ മഹേഷ് വീടുവിട്ടിറങ്ങി മറ്റൊരു താമസ സ്ഥലം കണ്ടെത്തി. ഇതില്‍ മഹേഷ് അസ്വസ്ഥനായിരുന്നു'- പൊലീസ് പറയുന്നു.
വീട്ടില്‍ നിന്നും ഇറക്കി വിട്ടതില്‍ ഇയാള്‍ക്ക് പങ്കാളിയോട് അടങ്ങാത്ത ദേഷ്യമുണ്ടായിരുന്നു. ഇതോടെയാണ് പ്രതി തന്‍റെ പങ്കാളിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം മഹേഷ് പൂജാരി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആസിഡ് ആക്രമണത്തിന് ശേഷം മഹേഷിന്‍റെ പങ്കാളിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ 50 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സ്ത്രീ ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്. ഇതിന് പിന്നാലെ മഹേഷിനെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read More : 'ഇനി എല്ലാവര്‍ക്കും കാണാനാവില്ല'; നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം, പുതിയ അപ്ഡേറ്റ് ഇങ്ങനെ...