ഇൻകം ടാക്സ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞെത്തി, ഫോൺ വാങ്ങിവച്ചു, 37 പവൻ സ്വര്‍ണവും പണവും പോയി, ഞെട്ടിക്കുന്ന കവര്‍ച്ച
സിനിമാ കഥയെ വെല്ലുന്ന തരത്തിൽ ആലുവയിൽ നടന്ന കവർച്ച. സ്വർണ പണിക്കാരനായ സഞ്ജയിന്‍റെ വീട്ടിലേക്ക് ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് നാലംഗ സംഘം എത്തുന്നു
ആലുവ: സിനിമാ കഥയെ വെല്ലുന്ന തരത്തിൽ ആലുവയിൽ നടന്ന കവർച്ച. സ്വർണ പണിക്കാരനായ സഞ്ജയിന്‍റെ വീട്ടിലേക്ക് ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് നാലംഗ സംഘം എത്തുന്നു. വീട്ടുകാരെ ബന്ദികളാക്കുന്നു. 37.5 പവൻ സ്വർണ്ണവും ഒന്നേമുക്കാൽ ലക്ഷം രൂപയും കവരുന്നു. വീട്ടിലെ സിസിടിവി ഹാർഡ് ഡിസ്ക് അടക്കം എടുത്തുകൊണ്ടും പോയി. പ്രതികളെ തെരഞ്ഞിറങ്ങിയിരിക്കുകയാണ് ആലുവ പൊലീസ്.
ആലുവ ബാങ്ക് കവലയ്ക്ക് സമീപം താമസിക്കുന്ന സ്വർണ പണിക്കാരനായ സഞ്ജയിന്‍റെ വീട്ടിലായിരുന്നു സിനിമാ സ്റ്റൈൽ കവർച്ച. ഉച്ചയോടെ ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി നാലംഗ സംഘം വീട്ടിലെത്തി. ചോദിച്ചപ്പോൾ മൊബൈൽ ഫോണിൽ തിരിച്ചറിൽ കാർഡ് കാണിച്ചു. തുടർന്ന് ഫോണെല്ലാം വാങ്ങിവച്ച് വീട്ടുകാരെ സ്വീകരണമുറിയിലിരുത്തി സംഘം വീട്ടിൽ പരിശോധന തുടങ്ങി. 37.5 പവൻ സ്വർണം, 1,80,000 രൂപ, നാല് ബാങ്ക് പാസ്ബുക്കുകൾ, ആധാൻ, പാൻ തുടങ്ങിയ രേഖകൾ വീട്ടിൽ നിന്ന് കണ്ടെത്തി.
ആലപ്പുഴയിൽ എരുമയെ രക്ഷിക്കാന്‍ നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയ, 110 തുന്നിക്കെട്ടുകൾ
തുടർ പരിശോധനയ്ക്കായി ഇവയെല്ലാം ഓഫീസിലേക്ക് കൊണ്ടുപോവുകയാണെന്ന് കാണിച്ച് വെള്ള പേപ്പറിൽ എഴുതി നൽകി, സഞ്ജയിനെ കൊണ്ട് ഒപ്പും വച്ചു. പോകും വഴി വീട്ടിലെ സിസിടിവി ഡിവിആറും സംഘം കൈക്കലാക്കി. നാലംഗ സംഘം പോയതിന് ശേഷം ഇവർ നൽകിയ മൊബൈൽ നന്പറിൽ വിളിച്ചപ്പോൾ ഫോണെടുത്തത് തൃശൂർ അയ്യന്തോൾ സ്വദേശി. തട്ടിപ്പ് മനസ്സിലായ ഉടൻ സഞ്ജയ് പൊലീസിൽ വിവരം അറിയിച്ചു. തട്ടിപ്പ് സംഘം മലയാളത്തിലാണ് സംസാരിച്ചത്. അനധികൃത വ്യാപാരം കണ്ടെത്താനുള്ള പരിശോധനയെന്നായിരുന്നു സംഘം വീട്ടുകാരെ വിശസ്വിപ്പിച്ചത്. പരാതിയിൽ കേസെടുത്ത പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.