മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കാണാതായ ഏഴ് വയസുകാരിയെ കണ്ടെത്തി
കൊല്ലപ്പെടുന്നതിന് മുൻപ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിരിക്കാമെന്ന് പൊലീസ് നിഗമനം
കാൻപുര്‍: കാണാതായ ഏഴ് വയസുകാരിയുടെ മൃതശരീരം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ജലോൻ എന്ന സ്ഥലത്ത് ഞായറാഴ്ചയാണ് സംഭവം. കൊല്ലപ്പെടുന്നതിന് മുൻപ് പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താനുമായി വ്യക്തിപരമായി ശത്രുതയുള്ള രണ്ട് അയൽക്കാരെ സംശയിക്കുന്നതായി പെൺകുട്ടിയുടെ പിതാവ് പരാതിയിൽ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പോസ്റ്റുമോര്‍ട്ടം പരിശോധനയിൽ ബലാത്സംഗം നടന്നതായി കണ്ടെത്തിയാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ രണ്ടിന് അലിഗഡിൽ രണ്ട് വയസുകാരിയുടെ മൃഗീയ കൊലപാതകം നടന്നപ്പോൾ യുപിയിൽ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാൽ ബറാബങ്കി, റായ്ബറേലി, ഹമിര്‍പുര്‍, മീററ്റ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ബാലികമാരെ കൊലപ്പെടുത്തിയ വാര്‍ത്തകൾ പുറത്തുവന്നിരുന്നു. ഇതിൽ ബലാത്സംഗക്കുറ്റം ആരോപിക്കുന്ന കൊലപാതകങ്ങളുമുണ്ട്.