നടിയെ അക്രമിച്ച കേസ്: വിചാരണാ നടപടികള്‍ക്കായി വനിതാ ജഡ്ജിക്ക് കൈമാറി
നടിയെ അക്രമിച്ച കേസ് വിചാരണാ നടപടികള്‍ക്കായി വനിതാ ജഡ്ജിക്ക് കൈമാറി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി.
തൊടുപുഴ: നടിയെ അക്രമിച്ച കേസ് വിചാരണാ നടപടികള്‍ക്കായി വനിതാ ജഡ്ജിക്ക് കൈമാറി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി. സിബിഐ, എന്‍ഐഎ കേസുകളുടെ വിചാരണ ചുമതലയുള്ള അഡീഷണല്‍ സെഷന്‍സ് മൂന്നാം കോടതിയില്‍ ഈമാസം ഇരുപത്തിയൊന്നിന് കേസ് പരിഗണിക്കും.
നടന്‍ ദിലീപ് മുഖ്യപ്രതിയായ കേസില്‍ അക്രമത്തിനിരയായ നടിയുടെ പ്രധാന ആവശ്യമായിരുന്നു വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്നത്. ഇത് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. കേസിന്‍റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കാനും കോടതി നിർദേശം നല്‍കിയിരുന്നു.
നിലവില്‍ കേസ് പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രേഖകളുടെ പരിശോധന പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രവും അനുബന്ധ രേഖകളുടെ പകർപ്പും വനിതാ ജഡ്ജിക്കു കൈമാറും. സിബിഐ എന്‍ഐഎ കേസുകള്‍ പരിഗണിക്കുന്ന അഡീഷണല്‍ സെഷന്‍സ് മൂന്നാം കോടതിയുടെ ചുമതലയുള്ള ഹണി വർഗീസ് ആണ് കേസ് വിസ്തരിക്കുക.
പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച് കുറ്റം ചുമത്തുന്ന നടപടിയും, സാക്ഷികള്‍ക്ക് സമന്‍സ് അയക്കുന്ന നടപടിയുമാണ് അഡീ. സെഷന്‍സ് കോടതിക്ക് ഇനി പൂർത്തിയാക്കാനുള്ളത്. ഈ മാസം 21 നുതന്നെ കോടതി കേസ് പരിഗണിക്കും. കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാർ, പതിനൊന്നാം പ്രതിയായ നടന്‍ ദിലീപ് എന്നിവരടക്കമുള്ളവരാണ് വിചാരണ നേരിടാന്‍ ഒരുങ്ങുന്നത്.
അനാവശ്യ ഹർജികള്‍ സമർപ്പിച്ച് പ്രതിഭാഗം കേസിന്‍റെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും പ്രോസിക്യൂഷന്‍ പലതവണ കോടതിയോട് പരാതിപ്പെട്ടിരുന്നു.