എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അജാസാണെന്ന് പൊലീസിനോട് പറയണമെന്ന് അമ്മ പറഞ്ഞിരുന്നു എന്ന് സൗമ്യയുടെ മകൻ.

മാവേലിക്കര: പൊലീസുകാരനായ അജാസിൽ നിന്ന് അമ്മയക്ക് ഭീഷണി ഉണ്ടായിരുന്നു എന്ന് മാവേലിക്കരയിൽ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയുടെ മകൻ. എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പൊലീസിനോട് പറയണെന്നും അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ മകൻ പറയുന്നത്. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നു. കാശിന്‍റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകൻ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവിൽ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ തമ്മിൽ സൗഹൃദമുണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് അജാസ് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് സ്ഥിരീകരിക്കുന്ന മകന്‍റെ വാക്കുകൾ. ഒന്നിൽ കൂടുതൽ തവണ ഫോണിൽ തര്‍ക്കിക്കുന്നത് കേട്ടിട്ടുണ്ടെന്നും മകൻ പറയുന്നുണ്ട്. 

സൗമ്യ പുഷ്പകരന്‍റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്‍മോർട്ടം. സൗമ്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് അജാസിനെ കൂടുതൽ ചോദ്യം ചെയ്താലെ വ്യക്തത വരു എന്നാണ് പൊലീസ് പറയുന്നത്.