മദ്യവും മയക്കുമരുന്നും വാങ്ങാൻ കുടുംബസ്വത്ത് വിറ്റ അച്ഛനെ ആൺമക്കൾ കല്ലെറിഞ്ഞ് കൊന്നു
ഏറ്റവും ഒടുവിൽ ഫത്തേപ്പൂർ ജില്ലയിലുള്ള സ്ഥലമാണ് 2.7 ലക്ഷം രൂപയ്ക്ക് കാബ്രി ചൗഹാൻ വിറ്റത്
അലഹബാദ്: കുടുംബ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അച്ഛനെ ആൺമക്കൾ കൊലപ്പെടുത്തി. ധൂമഗഞ്ചിലെ ദേവ്ഘട്ടിലാണ് സംഭവം. 48കാരനായ കാബ്രി ചൗഹാനാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാവിലെയാണ് കാബ്രി ചൗഹാന്റെ മൃതദേഹം റോഡരികിൽ കണ്ടെത്തിയത്. ഇദ്ദേഹം മദ്യത്തിനും മയക്കുമരുന്നിനും വലിയ തോതിൽ അടിമപ്പെട്ടിരുന്നു. മദ്യവും മയക്കുമരുന്നും വാങ്ങാൻ കുടുംബ സ്വത്തുക്കൾ വിൽക്കുന്നത് പതിവായതോടെയാണ് മക്കളായ ഗുലാബ് സിംഗ്(30), ദിനേഷ് സിംഗ്(25) എന്നിവർ ചേർന്ന് അച്ഛനെ കൊലപ്പെടുത്തിയത്.
ഏറ്റവും ഒടുവിൽ ഫത്തേപ്പൂർ ജില്ലയിലുള്ള സ്ഥലമാണ് 2.7 ലക്ഷം രൂപയ്ക്ക് കാബ്രി ചൗഹാൻ വിറ്റത്. ഇതിൽ കുപിതരായ മക്കൾ ചൗഹാനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. പൊലീസ് പിടിയിലായ പ്രതികൾ കുറ്റം സമ്മതിച്ചു.