എറണാകുളം കളമശേരിയിൽ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. സ്വർണവും മൊബൈൽ ഫോണും കവർന്ന പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കൊച്ചി: എറണാകുളം കളമശേരിയില്‍ യുവതിയെ ക്രൂരമായി ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന പ്രതിയ്ക്കായി അന്വേഷണം വിപുലമാക്കി പൊലീസ്. പ്രതിയുടേതെന്ന് സംശയിക്കുന്ന ചില സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പരിക്കേറ്റ യുവതിയെ വാര്‍ഡിലേക്ക് മാറ്റി. കളമശേരി സെന്‍റ് ജോസഫ് പളളിക്ക് സമീപം റെയില്‍വേ പാലം കടന്ന് പോകും വഴിയായിരുന്നു കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കു നേരെ ഇന്നലെ രാത്രി എട്ടേകാലോടെ ആക്രമണമുണ്ടായത്. വിജനമായിരുന്ന വഴിയില്‍ യുവതിയെ പിന്തുടര്‍ന്നെത്തിയ അക്രമി നടത്തിയത് ക്രൂരമായ ആക്രമണം.
യുവതിയുടെ മാലയും കമ്മലും മൊബൈല്‍ ഫോണും കവര്‍ന്നെടുത്ത ശേഷം കടന്നു കളഞ്ഞ അക്രമിയെക്കുറിച്ച് കൃത്യമായ സൂചനകള്‍ ഇനിയും പൊലീസിന് കിട്ടിയിട്ടില്ല. അക്രമം നടന്ന വഴിയില്‍ സിസിടിവികള്‍ ഉണ്ടായിരുന്നില്ല. എച്ച്എംടി റോഡിലെ പ്രധാനവഴിയില്‍ അക്രമം നടന്ന അതേ സമയത്ത് ഒരു യുവാവ് ബൈക്കില്‍ പോകുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. മേഖലയില്‍ പതിവായി പ്രശ്നങ്ങളുണ്ടാക്കുന്ന ചില പ്രാദേശിക ക്രിമിനല്‍ സംഘങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. തലയ്ക്കടക്കം പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

