തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്: ഇരുട്ടിൽ തപ്പി പൊലീസ്
തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഇരുട്ടിൽ തപ്പി പൊലീസ്. സംഭവം നടന്ന് നാല് ദിവസം ആകുമ്പോഴും പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല.
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഇരുട്ടിൽ തപ്പി പൊലീസ്. സംഭവം നടന്ന് നാല് ദിവസം ആകുമ്പോഴും പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല. അതേസമയം, വിശദമായ അന്വേഷണ നടക്കുന്നുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്.
തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തക അതിക്രമത്തിനിരയായ സംഭവത്തില്‍ വലിയ വിമര്‍ശനമാണ് പോലീസ് നേരിട്ടത്. എന്നാല്‍ കണ്‍മുന്നില്‍ അതിക്രമം നടന്നിട്ടും പോലീസ് കയ്യും കെട്ടി നോക്കി നിന്നെന്ന വിമര്‍ശനം തള്ളുകയാണ് ആലപ്പുഴ എസ്പി. പോലീസിന് വീഴ്ച പറ്റിയിട്ടില്ല. പ്രതികളെ ഉടന്‍ പിടുകൂടും.
ഇരുചക്ര വാഹനത്തില്‍ കറങ്ങിനടന്ന് കവര്‍ച്ച നർത്തുന്ന സംഘങ്ങള കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ ഇപ്പോഴത്തെ അന്വേഷണം. അതേസമയം, കൗണ്‍സിലിങ് ഉൾപ്പെടെ തുടര്‍ചികിത്സയ്ക്കായി ആരോഗ്യപ്രവര്‍ത്തകയെ വീണ്ടും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പൊലീസിനെതിരെ യുവതിയുടെ ഭർത്താവ് രംഗത്തെത്തിയിരുന്നു. പൊലീസിൻ്റെ കൺമുന്നിൽ വച്ച് അക്രമം നടന്നിട്ടും കൃത്യമായി ഇടപെട്ടില്ല. പരിക്ക് പറ്റിയ ആശുപത്രിയിൽ കിടക്കുന്ന ഭാര്യയോട് അങ്ങോട്ട് ചെന്ന് മൊഴിയെടുക്കാൻ പൊലീസ് ആവശ്യപ്പെടുന്നുവെന്നും ഭർത്താവ് നവാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസിന് വീഴ്ച ഉണ്ടായെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു. പ്രതികളെ പിടികൂടുന്നതില്‍ വീഴ്ച ഉണ്ടായി. ഇക്കാര്യത്തില്‍ ഡിജിപിയോട് പരാതിപ്പെട്ടെന്നും ചെന്നിത്തല പ്രതികരിച്ചു.
തൃക്കുന്നപ്പുഴയിൽ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.വ ണ്ടാനം മെഡിക്കൽ കോളേജിലെ ജീവനക്കാരിയെയാണ് ബൈക്കിലെത്തിയ സംഘം കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പൊലീസ് പട്രോളിംഗ് വാഹനം എത്തിയതോടെയാണ് രക്ഷപ്പെട്ടത്. പൊലീസെത്തിയിട്ടും പ്രതികളെ പിടികൂടാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.