വൃദ്ധദമ്പതികളെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
അപകടത്തിൽ വൃദ്ധദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ദമ്പതികളിലൊരാൾ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. യാതൊരു തുമ്പും ഇല്ലാതിരുന്ന കേസിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് വൃദ്ധദമ്പതികളെ ഇടിച്ചിട്ട് നിർത്താതെ കടന്നുകളഞ്ഞ പാസഞ്ചർ ഓട്ടോ പോലീസ് കണ്ടെത്തുന്നത്.
കോഴിക്കോട്: വൃദ്ധദമ്പതികൾ സഞ്ചരിച്ച സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ കടന്നുകളഞ്ഞ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മടപ്പളളി സ്വദേശി ഓട്ടോ ഡ്രൈവർ അമൽരാജിനെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബർ 26 ന് വൈകുന്നേരം വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലയൺസ് പാർക്കിന് മുൻപുള്ള തീരദേശറോഡിൽ വെച്ച് അമിതവേഗതയിലും അശ്രദ്ധമായും വാഹനം ഓടിച്ച് വൃദ്ധദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ച ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു.
അപകടത്തിൽ വൃദ്ധദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ദമ്പതികളിലൊരാൾ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. യാതൊരു തുമ്പും ഇല്ലാതിരുന്ന കേസിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് വൃദ്ധദമ്പതികളെ ഇടിച്ചിട്ട് നിർത്താതെ കടന്നുകളഞ്ഞ ഓട്ടോ പൊലീസ് കണ്ടെത്തുന്നത്.
തുടക്കത്തിൽ കുറ്റം നിഷേധിച്ച പ്രതി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. റോഡിൽ ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിക്കണമെന്നും അഥവാ എന്തെങ്കിലും അപകടങ്ങൾ ഉണ്ടായാൽ തന്നെ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ എല്ലാവരും തയ്യാറാവണമെന്നും കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതാണ് പലപ്പോഴും മരണങ്ങൾക്ക് കാരണമാകുന്നതെന്നും പൊലീസ് അറിയിച്ചു.
വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ .ഗോപകുമാറിന്റെ നിർദ്ദേശപ്രകാരം എ.എസ്.ഐ ജയന്ത്.എം സീനിയർ സിവിൽ പൊലീസ് ഓഫീസർ നവീൻ.എൻ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് ടി കെ എന്നിവരാണ് അന്വേഷണം നടത്തിയത്. കെ.എൽ. 18 കെ 275 നമ്പരിലുളള പാസഞ്ചർ ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു.