ബാബുകുമാർ വധശ്രമക്കേസ്; ഡിവൈഎസ്പി സന്തോഷ് നായർ ഉൾപ്പെടെ നാല് പ്രതികൾ കേസിൽ കുറ്റക്കാർ
ഡിവൈഎസ്പി സന്തോഷ് നായർ, കണ്ടെയ്നർ സന്തോഷ്, വിനേഷ്, പെൻ്റി എഡ്വിൻ ഓസ്റ്റിൻ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
തിരുവനന്തപുരം: കൊല്ലത്ത് എഎസ്ഐ ബാബുകുമാർ വധശ്രമക്കേസിൽ നാല് പ്രതികൾക്ക് സിബിഐ കോടതി പത്ത് വർഷം കഠിന തടവ് വിധിച്ചു. ഡിവൈഎസ്പി സന്തോഷ് നായർ ഉൾപ്പെടെ നാല് പ്രതികൾ കേസിൽ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പൊലീസുകാരെ ശിക്ഷിച്ചതിന് പിന്നാലെയാണ് മറ്റൊരു കേസിൽ ഉന്നത ഉദ്യോഗസ്ഥനെ ശിക്ഷിക്കുന്നത്
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ് എം നായര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്‌ടര്‍ എസ് വിജയന്‍, കൊല്ലം നഗരത്തിലെ പ്രബല ഗുണ്ടാത്തലവനും 'നവന്‍ ഷിപ്പിംഗ് കമ്പനി' ഉടമയുമായ കണ്ടെയ്നര്‍ സന്തോഷ് എന്ന സന്തോഷ് കുമാര്‍, ജിണ്ട അനി എന്ന വിനേഷ് , പെന്റി എഡ്വിന്‍ ഓസ്റ്റിന്‍, പുഞ്ചിരി മഹേഷ് എന്ന മഹേഷ് എന്നിവരായിരുന്നു വധശ്രമക്കേസിലെ പ്രതികള്‍.
ഇതിൽ ഡിവൈഎസ്പി സന്തോഷ് നായർ, കണ്ടെയ്നർ സന്തോഷ്, വിനേഷ്, പെൻ്റി എഡ്വിൻ ഓസ്റ്റിൻ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. നാല് പേർക്കും 10 വർഷം കഠിന തടവ് വിധിച്ചു. ഒന്നാം പ്രതി ഡിവൈഎസ്പി സന്തോഷ് നായർ 50,000 രൂപയും മറ്റ് പ്രതികൾ 25,000 രൂപയും പിഴയടക്കണമെന്നാണ് വിധി. കേസിലെ പ്രതികളായിരുന്ന ഡിവൈഎസ്പി വിജയൻ, മഹേഷ് എന്നിവരെ കോടതി വെറുതെവിട്ടു.
ആശ്രാമം ഗസ്റ്റ് ഹൗസിൽ ഡിവൈഎസ്പി സന്തോഷ് നായർ നടത്തിയ മദ്യ സൽക്കാരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച വൈരാഗ്യത്തിന് എഎസ്ഐ ബാബുകുമാറിനെ കൊലപ്പെടുത്താൻ പ്രതികള്‍ ചേർന്ന് ഗൂഡാലോചന നടത്തിയെന്നാണ് കേസ്. വധശ്രമത്തിൽ നിന്നും ബാബുകുമാർ രക്ഷപ്പെട്ടിരുന്നു.