ബാലഭാസ്കറിന്റെ മരണം: വാഹനം ഓടിച്ചത് അർജുനാകാമെന്ന് വിദഗ്ധ സമിതി, സ്വര്‍ണവും പണവും തന്റേതെന്ന് ലക്ഷ്മി
അർജുനുണ്ടായത് ഡ്രൈവർക്കുണ്ടാവുന്ന പരിക്കുകളെന്നാണ് ഫൊറന്‍സിക് റിപ്പോർട്ട്. കാറിൽ നിന്നുമെടുത്ത സ്വർണവും പണവും തങ്ങളുടെതെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമിയുടെ മൊഴി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും റോഡപകടത്തില്‍പ്പെട്ട സമയത്ത് വാഹനം ഓടിച്ചത് അർജുനാകാമെന്ന് വിദഗ്ധ സമിതി. അർജുനുണ്ടായത് ഡ്രൈവർക്കുണ്ടാവുന്ന പരിക്കുകളെന്നാണ് ഫൊറന്‍സിക് റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കൊളജിലെ ഫൊറൻസിക് മേധാവി ഡോക്ടര്‍ ശശികലയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് നൽകിയത്.
ബാലഭാസ്ക്കറിന്റെ പരിക്കുകൾ പിൻസീറ്റിലെ യാത്രക്കാരന്റേതാകാനാണ് സാധ്യതയെന്ന് ഡോക്ടർമാർ വിശദമാക്കുന്നു. അതേസമയം കാറിൽ നിന്നുമെടുത്ത സ്വർണവും പണവും തങ്ങളുടെതെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമിയുടെ മൊഴി നല്‍കി. വീട്ടിൽ വച്ചാൽ സുരക്ഷിതമല്ലാത്തതിനാലാണ് സ്വർണം യാത്രയിൽ കൈയിൽ കരുതിയെന്ന് ലക്ഷമി മൊഴി നല്‍കി. ആഭരണങ്ങളുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
അപകടമുണ്ടായപ്പോൾ ബാലഭാസ്കറിന്‍റെ വാഹനം ഓടിച്ചത് അർജുനാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി പ്രകാശ് തമ്പി നേരത്തെ പറഞ്ഞിരുന്നു. ആശുപത്രിയിൽ കിടന്നപ്പോൾ ഇക്കാര്യം അർജുൻ തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ മൊഴി മാറ്റിയ ശേഷം അർജുൻ തന്നെ പിന്നെ വിളിച്ചിട്ടില്ലെന്നുമായിരുന്നു പ്രകാശ് തമ്പിയുടെ മൊഴി.