വെങ്കിടേഷിന്‍റെ ഭാര്യ ജോലിക്ക് പോയ സമയത്ത് ഇയാൾ അമ്മയെ കയ്യിലെടുത്ത് ടെറസിലെത്തിക്കുകയായിരുന്നു. ഇവിടെ നിന്നും വെങ്കിടേഷ് അമ്മയെ താഴേക്ക് എറിയുകയായിരുന്നു.
ബെംഗളൂരു: അഞ്ച് വർഷമായി കിടപ്പുരോഗി. 75കാരിയായ അമ്മയെ നാലാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്ന് മകൻ. ബെംഗളൂരുവിലെ ആർ ആർ നഗറിലാണ് സംഭവം. സാവിത്രിയമ്മ എന്ന 75കാരിയേയാണ് 42കാരനായ മകൻ ടെറസിൽ നിന്ന് താഴേയ്ക്ക് വലിച്ചെറിഞ്ഞ് കൊന്നത്. സംഭവത്തിൽ സ്വകാര്യ കമ്പനിയിലെ സെയിൽ വിഭാഗം ജീവനക്കാരനായിരുന്ന വെങ്കടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസുഖ ബാധിതയായിരുന്ന അമ്മയെ പരിചരിക്കുന്നതിലുള്ള മടുപ്പും ദേഷ്യവുമാണ് ക്രൂരമായ ഈ കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധിക സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവം അപകടമാണെന്ന് വരുത്തിത്തീർക്കാൻ വെങ്കടേഷ് ശ്രമിച്ചിരുന്നു. എന്നാൽ അയൽവാസികളുടെ മൊഴിയും സാഹചര്യത്തെളിവുകളും പരിശോധിച്ച പൊലീസിന് മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നുകയായിരുന്നു.
തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി വലിയ തുക ചിലവാകുന്നുണ്ടായിരുന്നുവെന്നും അത് തനിക്ക് താങ്ങാനാവുന്നില്ലായിരുന്നുവെന്നും വെങ്കടേഷ് പൊലീസിനോട് പറഞ്ഞു. കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന വെങ്കിടേഷ് അമ്മയെ നോക്കുന്നതിനായി ജോലി ഉപേക്ഷിച്ചിരുന്നു. പത്തുവര്‍ഷം മുന്‍പാണ് വെങ്കടേഷിന്റെ അച്ഛന്‍ മരിച്ചത്. അന്നുമുതല്‍ അമ്മയെ നോക്കിയിരുന്നത് വെങ്കിടേഷായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് പക്ഷാഘാതം വന്ന് അമ്മ തളര്‍ന്ന് കിടപ്പിലായി. പൂര്‍ണമായും കിടപ്പുരോഗിയായതോടെ വെങ്കിടേഷിന് ജോലി ഉപേക്ഷിക്കേണ്ടി വന്നു.
ഇത്ര കാലമായിട്ടും മടങ്ങിവരവിന്‍റെ ലക്ഷണങ്ങളൊന്നും അമ്മയില്‍ കണ്ടിരുന്നില്ലെന്നും പണച്ചെലവും കൂടുതലായി എന്നാണ് 42കാരൻ പൊലീസിനോട് വിശദമാക്കിയത്. വെങ്കിടേഷിന്‍റെ ഭാര്യ ജോലിക്ക് പോയ സമയത്ത് ഇയാൾ അമ്മയെ കയ്യിലെടുത്ത് ടെറസിലെത്തിക്കുകയായിരുന്നു. ഇവിടെ നിന്നും വെങ്കിടേഷ് അമ്മയെ താഴേക്ക് എറിയുകയായിരുന്നു. പിന്നാലെ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ മുറിയില്‍ വന്ന് അടച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. ഫ്ലാറ്റിന് പിന്നില്‍ വലിയ ശബ്ദം കേട്ടതോടെയാണ് വെങ്കിടേഷിന്‍റെ വീട്ടുടമ വിക്രം പുറത്തിറങ്ങി നോക്കുമ്പോഴാണ് വയോധികയെ ചലനമറ്റ നിലയിൽ കാണുന്നത്.


