പീഡന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സമുദായ നേതൃത്വം അടക്കം 19കാരനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു. മുൻപ് എഐഎംഐഎമ്മിന്റെ പ്രാദേശിക ചുമതലയിലുണ്ടായിരുന്ന വ്യക്തിയാണ് 19കാരൻ

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രായപൂർത്തിയാകാത്ത 180ലേറെ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത 19കാരന്റെ വീടിന്റെ ഭാഗം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി. പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന 380ലേറെ വീഡിയോകളും അശ്ലീല ചിത്രങ്ങളുമാണ് 19കാരൻ പ്രചരിപ്പിച്ചത്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ പരാത്വാഡ സ്വദേശിയായ 19കാരൻ അയാൻ അഹമ്മദ് തൻവീർ അഹമ്മദ് ആണ് അറസ്റ്റിലായത്. ഏപ്രിൽ 11ന് അറസ്റ്റിലായ 19കാരനെ ഏപ്രിൽ 14നാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാളുടെ ഒരുനില വീടിലെ അനധികൃത നിർമ്മാണമാണ് അധികൃതർ പൊളിച്ച് നീക്കിയത്. വീടിന് പുറത്ത് നിർമ്മിച്ച സ്റ്റെയർകേസ് ജെസിബി ഉപയോഗിച്ചാണ് പൊളിച്ച് നീക്കിയത്. അചൽപൂർ മുൻസിപ്പൽ കൌൺസിലാണ് അനധികൃത നിർമ്മാണം പൊളിച്ച് നീക്കുന്നതിന് നേതൃത്വം നൽകിയത്. ബിജെപി എംഎൽഎ പ്രവീൺ തായാഡേ അടക്കമുള്ളവർ നടപടിക്ക് സാക്ഷികളായി.

Add Asianetnews as a Preferred SourcegooglePreferred

വാട്ട്സാപ്പിലൂടെയും സ്നാപ് ചാറ്റ് ഗ്രൂപ്പിലൂടെയുമാണ് 19കാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയക്കെണിയിൽ കുടുക്കിയിരുന്നത്. ഇതിന് പിന്നാലെ കുട്ടികളെ മുംബൈയിലും പൂനെയിലും എത്തിച്ചാണ് ലൈംഗികമായി ദുരുപയോഗിച്ചിരുന്നത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേശ്യാവൃത്തിക്കും ഇയാൾ നിർബന്ധിച്ചിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇതിന് പിന്നാലെയാണ് അശ്ലീല ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. പീഡന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സമുദായ നേതൃത്വം അടക്കം 19കാരനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു. മുൻപ് എഐഎംഐഎമ്മിന്റെ പ്രാദേശിക ചുമതലയിലുണ്ടായിരുന്ന വ്യക്തിയാണ് 19കാരൻ. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. വർഷങ്ങളായി ഇയാൾ ഈ കുറ്റകൃത്യം തുടർന്നുപോരുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം