ബെംഗളൂരു കൂട്ടബലാത്സംഗ കേസ്; അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കും, പെൺവാണിഭ സംഘങ്ങൾക്ക് പങ്കുണ്ടെന്ന് സൂചന
കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ കോഴിക്കോട്ട് നിന്നാണ് കണ്ടെത്തിയത്. അന്വേഷണ സംഘം ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും.
ബെംഗളൂരു: ബെംഗളൂരുവിൽ യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ അന്വേഷണം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. കർണാടകത്തിന് പിറമെ കേരളത്തിലും തെലങ്കാനയിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങൾ പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. അതേസമയം, കോഴിക്കോട് നിന്നും കണ്ടെത്തിയ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
പ്രതികളുടെ നേതൃത്വത്തിൽ കേരളം, കർണാടകം. തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ലൈംഗിക വ്യാപാരകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. എഫ്‌ഐആറിൽ രണ്ടാം പ്രതിയായ മുഹമ്മദ് ബാബു അൻവർ ഷേക്കാണ് റാക്കറ്റിന്റെ തലവൻ എന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ കേരളത്തിലെ ബന്ധങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. പീഡനത്തിനിരയായ യുവതിയും നേരത്തെ ഈ റാക്കറ്റിന്റെ ഭാഗമായിരുന്നു. പിന്നീട് കോഴിക്കോട് മസാജ് പാർലർ തുടങ്ങി. ധാക്ക മോഗ് ബസാർ സ്വദേശിനിയായ ഇവർ രണ്ട് വർഷം മുൻപ് നാടുവിട്ടു പോയതാണെന്ന് ബംഗ്ലാദേശ് പൊലീസ് അറിയിച്ചു. റാക്കറ്റുമായി യുവതി നടത്തിയ സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് ക്രൂര പീഡനത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇപ്പോൾ പ്രചരിക്കുന്നത് കൂടാതെ രണ്ട് വീഡിയോകൾ കൂടി പ്രതികളുടെ മൊബൈലിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാട്ടി സംഘം യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. യുവതിയുടെ വൈദ്യ പരിശോധന ഇന്നലെ പൂർത്തിയായി. ഇന്ന് മൊഴിയെടുക്കൽ ആരംഭിക്കും. 14 ദിവസത്തെക്കാണ് കോടതി പ്രതികൾ ആഫ് പേരെയും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona