ഒരേ സമയം മൂന്ന് സർക്കാർ ജോലി; 30 വർഷത്തെ തട്ടിപ്പ് പുറത്തായപ്പോൾ മുങ്ങി
സംസ്ഥാന സർക്കാരിന്റെ കേന്ദ്രീകൃത പണവിനിയോഗ സംവിധാനം നടപ്പിലാക്കിയതിന് പിന്നാലെയാണ് തട്ടിപ്പ് വ്യക്തമായത്
കിഷൻഗഞ്ച്: മൂന്ന് സർക്കാർ ജോലികൾ ഒരേ സമയം ചെയ്‌ത് തട്ടിപ്പ് നടത്തിയ ആൾ ബീഹാറിൽ ഒളിവിൽ. മൂന്ന് വ്യത്യസ്ത സർക്കാർ വകുപ്പുകളിൽ നിന്നുള്ള വേതനം 30 വർഷത്തോളം സ്വന്തമാക്കിയ ശേഷമാണ് സുരേഷ് റാം എന്നയാളുടെ തട്ടിപ്പ് പുറത്തായത്.
സംസ്ഥാന സർക്കാരിന്റെ കേന്ദ്രീകൃത പണവിനിയോഗ സംവിധാനം നടപ്പിലാക്കിയതിന് പിന്നാലെയാണ് ദീർഘകാല തട്ടിപ്പ് വ്യക്തമായത്. രേഖകളുമായി ഹാജരാകാൻ ആവശ്യപ്പെട്ട ദിവസം പാൻ കാർഡും ആധാർ കാർഡും മാത്രമാണ് സുരേഷ് റാം കൊണ്ടുവന്നത്. മുഴുവൻ രേഖകളുമായി ഹാജരാകാൻ ആവശ്യപ്പെട്ട് ഇയാളെ ഉദ്യോഗസ്ഥർ മടക്കി അയച്ചു. പിന്നാലെ പ്രതി ഒളിവിൽ പോയി.
ഒരേ പേരും, ജനനത്തീയതിയുമുള്ള ആൾ മൂന്ന് വ്യത്യസ്ത വകുപ്പുകളിൽ ജോലി ചെയ്യുന്നതായാണ് പുതിയ സംവിധാനത്തിലൂടെ വ്യക്തമായത്. കെട്ടിട നിർമ്മാണ വകുപ്പിലും, ജലവിഭവ വകുപ്പിലും ഭീംനഗർ ഈസ്റ്റ് എംബാങ്ക്മെന്റ് ഓഫ് സുപോൾ എന്നീ വകുപ്പുകളിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്‌തികയിലായിരുന്നു ജോലി ചെയ്തിരുന്നത്. മൂന്ന് പതിറ്റാണ്ടോളം സർക്കാരിനെ അതിസമർത്ഥമായാണ് ഇയാൾ പറ്റിച്ചത്.