ബീജദാതാവിനൊപ്പം സ്വവർഗ വിവാഹത്തിലുണ്ടായ കുട്ടിയുമായി അധ്യാപിക ഒളിച്ചോടി; മൂന്ന് വർഷത്തിന് ശേഷം പിടിയിൽ
സ്വവര്‍ഗ വിവാഹത്തിലെ കുഞ്ഞിന് വേണ്ടി നടക്കുന്ന കേസിനിടയിലായിരുന്നു യുവതി ബീജദാതാവിനൊപ്പം ഒളിച്ചോടിയത്. 2016ലാണ് ബ്രിട്ടന്‍ സ്വദേശിയായ യുവതി കാനഡയില്‍ നിന്ന് ഒളിച്ചോടിയത്
ജേഴ്സി(ഐസ്‍ലന്‍ഡ്): സ്വവര്‍ഗ വിവാഹത്തിന് ശേഷം കുട്ടിയെയുമെടുത്ത് ബീജദാതാവിനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. സ്വവര്‍ഗ വിവാഹത്തിലെ കുഞ്ഞിന് വേണ്ടി നടക്കുന്ന കേസിനിടയിലായിരുന്നു യുവതി ബീജദാതാവിനൊപ്പം ഒളിച്ചോടിയത്. കുട്ടിയുമായി രാജ്യം വിടരുതെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടതോടെ യുവതിയ്ക്കായി ഇന്‍റര്‍ പോള്‍ റെഡ് നോട്ടീസ് പുറത്തിറക്കിയിരുന്നു.
2016ലാണ് ബ്രിട്ടന്‍ സ്വദേശിയായ യുവതി ലോറന്‍ കാനഡയില്‍ നിന്ന് ഒളിച്ചോടിയത്. അധ്യാപികയായ ലോറന്‍ വനിതാ സുഹൃത്തായ എയ്ഞ്ചലയെ നേരത്തെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരുപെണ്‍കുട്ടിയുണ്ടായിരുന്നു. ഈ കുഞ്ഞിന് വേണ്ടി ബീജം ദാനം ചെയ്ത യുവാവിനൊപ്പമാണ് ലോറന്‍ 2016ല്‍ കുട്ടിയുമൊത്ത് ഒളിച്ചോടിയത്.
സ്പെയിന്‍ അടക്കം നിരവധി രാജ്യങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് ലോറന്‍ ഇന്‍റര്‍പോളിന്‍റെ പിടിയിലാവുന്നത്.
മാര്‍ക്കോയുമായുള്ള ബന്ധത്തില്‍ ലോറന് ഒരുകുട്ടി കൂടിയുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം ഐസ്ലന്‍ഡില്‍ വച്ചാണ് ലോറന്‍ പിടിയിലാവുന്നത്. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും നെതര്‍ലന്‍ഡിലും സ്പെയിനിലുമായാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
കാനഡ സ്വദേശി എയ്ഞ്ചലയും ലോറനും തമ്മിലുള്ള സ്വവര്‍ഗ വിവാഹവും കുഞ്ഞിന്‍റെ ജനനവും ഒളിച്ചോട്ടവും അന്താരാഷ്ട്രതലത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഈ ബന്ധത്തിലുള്ള കുഞ്ഞിന് വ്യാജ തിരിച്ചറിയല്‍ രേഖകളും ലോറന്‍ ഉണ്ടാക്കിയിരുന്നു. കുഞ്ഞിനേയും ലോറനേയും കാനഡയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
എന്നാല്‍ കുട്ടിയുടെ സുരക്ഷയും സാമൂഹിക സ്ഥിതിയും കണക്കിലെടുത്താണ് മാര്‍ക്കോയ്ക്ക് ഒപ്പം ഒളിച്ചോടിയതെന്നാണ് ലോറന്‍റെ മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കിയത്. ഇവരെ അറസ്റ്റ് ചെയ്ത പിന്നീട് ജാമ്യത്തില്‍ വിട്ടു.