സഹപാഠിയെ സഹോദരങ്ങൾ ചേർന്ന് പീഡിപ്പിച്ചു; പുറത്ത് പറയാതിരിക്കാൻ ഭീഷണിപ്പെടുത്തി പണം തട്ടി
അഞ്ചലിലെ സ്വകാര്യ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെയാണ് അഞ്ചല്‍ അഗസ്ത്യകോട് സ്വദേശികളായ സഹപാഠിയും ഇയാളുടെ സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചത്
കൊല്ലം: കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സഹോദരങ്ങളെ പോക്സോ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും തട്ടിയെടുത്തു.
തിരുവനന്തപുരം പാലോട് സ്വദേശിനിയായ വിദ്യാർത്ഥി കുളത്തുപ്പുഴയിലെ മുത്തശ്ശി യുടെ വീട്ടിൽ നിന്നാണ് അഞ്ചലിലെ സ്വകാര്യ സ്കൂളിൽ പഠിക്കാൻ പോയിരുന്നത്. ഇവിടെ സഹപാഠിയായിരുന്ന അഞ്ചൽ അഗസ്ത്യകോട് സ്വദേശി അഫ്സറും സഹോദരൻ ഇജാസും ചേർന്നു പീഡിപ്പിച്ചെന്നാണ് പരാതി.
ഇക്കഴിഞ്ഞ ഫെബ്രുവരി ആറാം തീയതി പിടിയിലായ അഫ്സറിന്‍റെ പിറന്നാള്‍ ആഘോഷത്തിനായി പെണ്‍കുട്ടിയും മറ്റുചില സഹപാഠികളും അഞ്ചല്‍ അഗസ്ത്യകോടുള്ള അഫ്സറിന്‍റെ വീട്ടില്‍ എത്തി. ആഘോഷത്തിനിടെ വസ്ത്രത്തില്‍ പടര്‍ന്ന കളര്‍ കഴിക്കളയാന്‍ പോയ പെണ്‍കുട്ടിയെ അഫ്സര്‍ പീഡിപ്പിക്കുകയായിരുന്നു.
സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം അഫ്സറിന്‍റെ മൂത്ത സഹോദരന്‍ ഇജ്ജാസ് രാത്രിയില്‍ കുളത്തുപ്പുഴയില്‍ എത്തുകയും അനുജന്‍ പീഡിപ്പിച്ച വിവരം അറിഞ്ഞുവെന്നും ചില കാര്യങ്ങള്‍ സംസാരിക്കനുണ്ടെന്നും പെണ്‍കുട്ടിയോട് പറഞ്ഞു. കതക് തുറന്നു അകത്ത് കയറിയ ഇജാസ് ഇവിടെ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. വിവരം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയോട് 25000 രൂപ ആവശ്യപ്പെട്ടു.
ഭീഷണി തുടര്‍ന്നതോടെ ബംഗല്ലൂരില്‍ ഉള്ള ബന്ധുവിനോട് മറ്റൊരു കോഴ്‌സ് പഠിക്കാൻ എന്ന പേരിൽ 25000 രൂപ ചോദിച്ചു വാങ്ങി പെൺകുട്ടിയുടെ സുഹൃത്തിന്‍റെ ബാങ്ക് അക്കൗണ്ട് വഴി പ്രതികൾക്ക് നൽകി. എടിഎം കാർഡും പ്രതികളെ എൽപിച്ചു. തുടർന്നും പണം ആവശ്യപ്പെട്ടതോടെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
എന്നിട്ടും പ്രതികൾ വിടാതെ പിന്തുടർന്നതോടെ പെൺകുട്ടി നാടുവിട്ടു. ബംഗളൂരുവിൽ നിന്നു പൊലീസ് കണ്ടെത്തിയ പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഇതോടെ പാലോട് പൊലീസ് കേസ് അഞ്ചൽ, കുളത്തുപ്പുഴ പൊലീസിന് കൈമാറി.
കുളത്തുപ്പുഴ പൊലീസ് കേസിലെ ഒന്നാം പ്രതിയായ ഇജാസിനെ കഴിഞ്ഞ ദിവസം അഗസ്ത്യകോടുള്ള വീട്ടില്‍ നിന്നും പിടികൂടി. വൈകിട്ടോടെ രണ്ടാം പ്രതിയും സഹോദരനുമായ അഫ്സറിനെ അഞ്ചല്‍ പൊലീസും അറസ്റ്റ് ചെയ്തു. പോക്സോ നിയമം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരെയും തെളിവെടുപ്പിന് ശേഷം പുനലൂര്‍ കോടതിയില്‍ ഹജാരാക്കി റിമാന്‍റ് ചെയ്തു.