വയനാട്ടിൽ ആദിവാസി യുവാവിനെതിരായ കേസ്: റിപ്പോർട്ട് നൽകാൻ പൊലീസിന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം
വയനാട്ടിൽ ആദിവാസി യുവാവ് ദീപുവിനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടൽ
കൽപ്പറ്റ: വയനാട്ടിൽ ആദിവാസി യുവാവ് ദീപുവിനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടൽ. ഒരാഴ്ചക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.
മോഷണക്കുറ്റം ചുമത്തി മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കുടുംബം മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടത്.
പൊലീസിന്‍റെ റിപ്പോർട്ട് ലഭിച്ചാൽ കൽപ്പറ്റ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഇതിനിടെ സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം അഞ്ചിനാണ് കാർ മോഷ്ടിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് ദീപുവിനെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്.
ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടു, വീടുവിട്ട വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ
മീനങ്ങാടിയിലെ മറ്റ് രണ്ട് മോഷണ കേസുകളിലും പൊലീസ് ദീപുവിനെതിരെ കേസെടുത്തിട്ടുണ്ട്. ഈ മാസം 20 വരെയാണ് കോടതി ദീപുവിനെ റിമാൻഡ് ചെയ്തത്. നീതി ലഭിച്ചില്ലെങ്കിൽ നിരാഹാര സമരമിരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. ആദിവാസി സംഘടനകളും യുവജനപ്രസ്ഥാനങ്ങളും അടുത്ത ദിവസങ്ങളിൽ വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.