ചേലക്കര രഘുവധം; മൂന്നുപേര്‍ക്ക് ജീവപര്യന്തം
കേസിലെ ഏഴാം പ്രതിക്ക് മൂന്ന് വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ഹാജരാകാത്ത മൂന്ന് പ്രതികള്‍ക്കായി കോടതി വാറണ്ട് പുറപ്പെടുവിച്ചു.
തൃശ്ശൂര്‍: ചേലക്കര രഘുവധത്തിലെ മുഖ്യപ്രതികളായ മൂന്നുപേര്‍ക്കും ജീവപര്യന്തം. തൃശൂർ ഇളനാട് സ്വദേശി പ്രസാദ്, കണ്ണമ്പ്ര സ്വദേശി മുഹമ്മദാലി, പെരിങ്ങോട്ട് കുറിശ്ശി സ്വദേശി രാജേന്ദ്രൻ എന്നിവർക്കാണ് ജീവപര്യന്തം തടവ് ലഭിച്ചത്. കേസിലെ ഏഴാം പ്രതിക്ക് മൂന്ന് വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ഹാജരാകാത്ത മൂന്ന് പ്രതികള്‍ക്കായി കോടതി വാറണ്ട് പുറപ്പെടുവിച്ചു. 2012 ലാണ് കേസിനാസ്‍പദമായ സംഭവം നടക്കുന്നത്.
സ്വര്‍ണ്ണ കള്ളക്കടത്ത് നടത്താനായി രഘുവരന്‍റെ വാഹനം തട്ടിയെടുക്കാനാണ് പ്രതികള്‍ കൊല നടത്തിയത്. വിനോദയാത്രയ്ക്കെന്ന പേരില്‍ ടാക്സി വിളിച്ചാണ് രഘുവരനെ സ്ഥലത്തെത്തിച്ചത്. കോങ്ങോട്ടുപാടത്തെ വിജനമായ സ്ഥലത്ത് വച്ച് കൊല നടത്തി മൃതദേഹം തിരുനെല്ലായ് പുഴയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് വാഹനവുമായി രക്ഷപ്പെട്ട പ്രതികള്‍ പിന്നീട് വാഹനം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഏറെനാള്‍ കഴിഞ്ഞ് കോയമ്പത്തൂരില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ പൊലീസ് വാഹനം കണ്ടെത്തുകയായിരുന്നു.