ചിറ്റാറിലെ മത്തായിയുടെ മരണം: അന്വേഷണ സംഘം ഡമ്മി പരീക്ഷണം നടത്തി
കൂടുതൽ വ്യക്തത വരുത്താനും ഡമ്മി പരീക്ഷണത്തിലൂടെ കഴിയുമെനന്ന കരുതുന്നു. ജില്ലാ പൊലീസ് മേധാവി കെജി സൈമന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരീക്ഷണം.
പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ അന്വേഷണ സംഘം ഡമ്മി പരീക്ഷണം നടത്തി. മൃതദേഹം കണ്ടെത്തിയ കുടപ്പനക്കുളത്തിലെ കിണറ്റിലാണ് പരീക്ഷണം നടത്തിയത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകി.
മത്തായിയുടെ തൂക്കവും നീളവുമുള്ള രണ്ട് ഡമ്മികാളാണ് കിണറ്റിലേക്ക് ഇട്ട് പരീക്ഷിച്ചത്. മത്തായി സ്വയം ചാടിയതാണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്നറിയുകയാണ് പ്രധാന ലക്ഷ്യം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ തലയ്ക്കേറ്റ ക്ഷതവും ഇടത് കൈയ്യിലെ ഒടിവും കിണറ്റിലേക്ക് വീണപ്പോൾ സംഭവിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.
ഇക്കാര്യത്തി്ൽ കൂടുതൽ വ്യക്തത വരുത്താനും ഡമ്മി പരീക്ഷണത്തിലൂടെ കഴിയുമെനന്ന കരുതുന്നു. ജില്ലാ പൊലീസ് മേധാവി കെജി സൈമന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരീക്ഷണം. കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനായി ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. നിലവിൽ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ വിശ്വാസം ഇല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയിൽ ഹർജി നൽകി.
സർക്കാർ ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും ഹർജിയിൽ പറയുന്നു. ഹർജി കോടതി പിന്നീട് പരിഗണിക്കും. അതേസമയം പ്രതികൾക്കെതിരെ ചുമത്തേണ്ട വകുപ്പുകൾ സംബന്ധിച്ച് പബ്ലിക് പ്രൊസിക്യൂട്ടറുടെ നിയമോപദേശം ഉടൻ പൊലീസിന് ലഭിക്കും. നിലവിൽ അസ്വാഭാവിക മരണത്തിന് ഐപിസി 174 പ്രകാരമാണ് കേസ്. നിയപോദേശ ലഭിച്ചാൽ മനപൂർവമല്ലാത്ത നരഹത്യക്ക് ഐപിസി 304 പ്രകാരം കേസെടുത്ത് വനപാലകരെ പ്രതിചേർക്കാനാണ് സാധ്യത. കുടുംബത്തിന് നീതി ആവശ്യപ്പെട്ടുള്ള സമരങ്ങൾ തുടരുകയാണ്.
കെപിസിസി ജന.സെക്രട്ടറി പഴകുളം മധുവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. 15 ദിവസവും മത്തായിയുടെ മൃതദേഹം സംസ്കരിച്ചിട്ടില്ല.