നടപടിക്രമങ്ങള്‍ പൂർത്തിയാകുന്നതിന് മുന്‍പ്  ഉടമ അറിയാതെ അനില്‍ കുമാറും ഭാര്യയും ചേര്‍ന്ന് മറ്റ് അഞ്ച് പേരെ ബിനാമികളാക്കി പുരയിടം നെടുങ്ങോലം സര്‍വ്വിസ് സഹകരണബാങ്കില്‍ പണയം വച്ച് ഒരുകോടി അന്‍പത് ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.

കൊല്ലം: കൊല്ലം നെടുങ്ങോലം സഹകരണ ബാങ്കിലെ മുന്‍ പ്രസിഡന്‍റും ഭാര്യയും ചേര്‍ന്ന് പ്രവാസി മലയാളിയെ പറ്റിച്ച് തട്ടിയത് ഒന്നര കോടി രൂപ. വില്ല പ്രോജക്ടിന്‍റെ പേരിലാണ് വ്യാജരേഖ ചമച്ച് പ്രതികള്‍ പ്രവാസിയുടെ പണം തട്ടിയെടുത്തത്. പുരയിടത്തിന്‍റെ വ്യാജരേഖ ചമച്ചായിരുന്നു തട്ടിപ്പ്. 

വില്ലാ പ്രോജക്ട് നടപ്പാക്കുന്നതിന് വേണ്ടി പാരിപ്പള്ളി സ്വദേശിയായ മോഹന്‍ദാസിന്‍റെയും ഭാര്യയുടെയും പേരിലുള്ള ഒരേക്കര്‍ നാല്‍പ്പത് സെന്‍റ് വസ്തു അനില്‍കുമാറും ഭാര്യയും ചേര്‍ന്ന് ഒരുകോടി അൻപത്തിയഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങാനായിരുന്നു തീരുമാനം. നടപടിക്രമങ്ങള്‍ പൂർത്തിയാകുന്നതിന് മുന്‍പ് ഉടമ അറിയാതെ അനില്‍ കുമാറും ഭാര്യയും ചേര്‍ന്ന് മറ്റ് അഞ്ച് പേരെ ബിനാമികളാക്കി പുരയിടം നെടുങ്ങോലം സര്‍വ്വിസ് സഹകരണബാങ്കില്‍ പണയം വച്ച് ഒരുകോടി അന്‍പത് ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.

സംഭവത്തില്‍ പ്രവാസിയായ മോഹന്‍ദാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ 
ഉടമയുടെ അറിവോടെയാണ് വസ്തു പണയെപ്പെടുത്തി ബാങ്കില്‍ നിന്നും പണം കടംഎടുത്തതെന്ന് അനില്‍കുമാര്‍ പറയുന്നു. സ്വന്തം പേരില്‍ വലിയ തുക കടം എടുക്കാന്‍ കഴിയാത്തതിനാലാണ് ബാങ്കിലെ മറ്റ് ജീവനക്കാരുടെ പേരില്‍ പണം കടം എടുത്തതെന്നും അനില്‍കുമാര്‍ ആവകാശപ്പെട്ടു. 

വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രിക്ക് പരാതി നല്‍യതോടെ തട്ടിപ്പിനെക്കുറിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷണം ആരംഭിച്ചു. പാര്‍ട്ടി നേതൃത്വവും സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona