നടുറോഡിൽ കോളേജ് അധ്യാപികയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; പ്രതി പിടിയില്‍
അന്‍കിതയുടെ തലയോട്ടിക്കും മുഖത്തും കഴുത്തിനുമാണ് കൂടുതലും പൊളളലേറ്റിരിക്കുന്നത്. വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
മുംബൈ: ഇരുപത്തി അഞ്ചുകാരിയായ കോളേജ് അധ്യാപികയെ പട്ടാപ്പകൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. നാല്പത് ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ വികേഷ് നഗ്രല എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
അന്‍കിത എന്ന അധ്യാപികയ്ക്ക് നേരെയാണ് വധശ്രമം നടന്നത്. അന്‍കിതയുടെ പിന്നാലെ ബൈക്കില്‍ എത്തിയ വികേഷ് ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുചക്രവാഹനത്തിൽ കരുതിയിരുന്ന പെട്രോൾ ഇയാൾ അന്‍കിതയ്ക്ക് നേരെ ഒഴിക്കുകയും ഓടി രക്ഷപ്പെടുന്നതിനിടയിൽ തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് ഇൻസ്പെക്ടർ സത്യവീർ ബന്ദിവാർ വ്യക്തമാക്കി.
പ്രദേശത്ത് ഉണ്ടായിരുന്നവരും പൊലീസും ചേര്‍ന്നാണ് തീ അണച്ചത്. തുടര്‍ന്ന് അന്‍കിതയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആദ്യം അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും പിന്നാലെ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിലേക്കും മാറ്റി. അന്‍കിതയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അന്‍കിതയുടെ തലയോട്ടിക്കും മുഖത്തും കഴുത്തിനുമാണ് കൂടുതലും പൊളളലേറ്റിരിക്കുന്നത്. വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ ആക്രമണത്തിന് പ്രേരിപ്പിച്ച കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.