വാൽപ്പാറ അതിർത്തിയായ മലക്കപ്പാറയിൽ മലയാളി സംഘത്തെ തമിഴ്നാട് പൊലീസ് മർദ്ദിച്ചതായി പരാതി
വാൽപ്പാറ അതിർത്തിയായ മലക്കപ്പാറയിൽ മലയാളി സംഘത്തെ തമിഴ്നാട് പൊലീസ് മർദ്ദിച്ചതായി പരാതി. മാള സ്വദേശിയായ രാഹുലിനെയും സുഹൃത്തുക്കളേയുമാണ് പൊലീസ് മർദ്ദിച്ചത്
തൃശ്ശൂർ: വാൽപ്പാറ അതിർത്തിയായ മലക്കപ്പാറയിൽ മലയാളി സംഘത്തെ തമിഴ്നാട് പൊലീസ് മർദ്ദിച്ചതായി പരാതി. മാള സ്വദേശിയായ രാഹുലിനെയും സുഹൃത്തുക്കളേയുമാണ് പൊലീസ് മർദ്ദിച്ചത്. പണം നൽകിയ ശേഷമാണ് പൊലീസ് വിട്ടയച്ചതെന്നാണ് ആരോപണം.
ശനിയാഴ്ച മലക്കപ്പാറയിലെത്തിയ യുവാക്കൾ ഞായറാഴ്ച മടങ്ങുന്നതിനിടെയാണ് ഷോളയാർ പൊലീസ് പിടികൂടിയത്. അതിർത്തി കടക്കാനുള്ള ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്തില്ലെന്ന് ആരോപിച്ച് മർദ്ദിച്ചെന്നാണ് പരാതി. കൈകളിലും കാലുകളിലും കഴുത്തിലും മർദ്ദിച്ചു. പിന്നീട് പതിനായിരം രൂപ വാങ്ങിയ ശേഷമാണ് വിട്ടയച്ചെന്നാണ് ആരോപണം.
അതിർത്തി കടക്കുന്ന കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്കെതിരെ അകാരണമായി കേസെടുക്കുന്നു എന്ന വ്യാപക പരാതിയുണ്ട്. നിരവധി വാഹനങ്ങളെ വാൽപ്പാറയിൽ തടയുന്നതായും പരാതിയുണ്ട്. ആനമല പാതയിൽ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങൾ കഴിഞ്ഞ 26 മുതൽ നീക്കിയിരുന്നു.