ഭാര്യ സോനത്തിനായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

ഭോപ്പാൽ: മേഘാലയയിൽ ഹണിമൂണ്‍ ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസിൽ നി‍‌‌ർണായക വഴിത്തിരിവ്. ഇന്നലെ കണ്ടെത്തിയ ഇൻഡോർ സ്വദേശി രാജാ രഘുവംശിയെ വടിവാൾ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ചതായി പറയപ്പെടുന്ന വടിവാളും മൊബൈൽ ഫോണും കണ്ടെത്തിയതായും മേഘാലയ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ഭാര്യ സോനത്തിനായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. മെയ് 23നാണ് ചിറാപുഞ്ചിയിൽ വച്ച് ഇരുവരെയും കാണാതായത്. രാജാ രഘുവംശിയുടെ മൃതദേഹം 11 ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്തിയതെന്നതും ശ്രദ്ധേയമാണ്. മേഘാലയിലെ ആഴമുള്ള ഒരു മലയിടുക്കിൽ നിന്നാണ് രഘുവംശിയുടെ മൃതദേഹം കണ്ടെടുത്തത്. 

30കാരനായ രാജ രഘുവംശി വ്യവസായിയാണ്. മെയ് 11 ന് വിവാഹിതരായ രാജവും സോനവും മെയ് 20 നാണ് ഗുവാഹത്തിയിലേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു. മെയ് 23ന് ചിറാപുഞ്ചിയിൽ എത്തിയപ്പോൾ ദമ്പതികൾ വീട്ടിൽ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഇല്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാവാമെന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. പ്രദേശത്തെ ഹോട്ടൽ ജീവനക്കാർക്കും ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവർക്കും പങ്കുണ്ടാവാമെന്ന സംശയവും കുടുംബം പങ്കുവച്ചു. എന്നാൽ എന്താണ് സംഭവിച്ചതെന്ന വ്യക്തമായ സൂചനകൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.

സൊഹ്റ റിമ്മിലെ ഒസാര മലനിരകൾക്ക് സമീപത്തായി ദമ്പതികൾ വാടകയ്ക്ക് എടുത്ത സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ ചെങ്കുത്തായ ഗർത്തങ്ങളും ഘോരവനങ്ങളുമുള്ള പ്രദേശമായതിനാൽ തെരച്ചിൽ ദുഷ്കരമാണ്. ദമ്പതികളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കുടുംബം അറിയിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാംഗ്മയുമായി സംസാരിച്ച് ദമ്പതികളെ കണ്ടെത്താനുള്ള നടപടികൾ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...