പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അഷ് വിക (19) ആണ് കൊല്ലപ്പെട്ടത്
ചെന്നൈ: തമിഴ്നാട് പൊള്ളാച്ചിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അഷ് വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയായ പ്രവീൺ കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീൺ. കണ്ണൻ - വനിത ദമ്പതികളുടെ മകളാണ് അഷ്‍വിക.
കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അഷ് വിക. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടി തനിച്ചാണെന്ന് മനസ്സിലാക്കി പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ് പെൺകുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു.
ബഹളം കേട്ടെത്തിയ അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ പിതാവ് കണ്ണൻ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയെ ആക്രമിച്ചതിനുശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. യുവാവിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.പെൺകുട്ടിയുടെ വീടിന് സമീപം അഞ്ചുവർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.



