വീട്ടിലെ 75 പവൻ കാണാനില്ല ! ഫേസ്ബുക്ക് സുഹൃത്തിന് നൽകിയെന്ന് പത്താംക്ലാസുകാരി, കിട്ടിയത് 27 പവനെന്ന് സുഹൃത്ത്
ആകെയുണ്ടായ 75 പവന്‍ സ്വര്‍ണത്തില്‍ 40 പവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാലക്കാട്ടെ ഒരു യുവാവിന് നല്‍കിയെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. സ്വര്‍ണം കിട്ടിയ ഉടന്‍ പാലക്കാട്ടെ യുവാവ് ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്യുകയും ചെയ്തതായും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല.
തിരുവനന്തപുരം: തിരുവനന്തപുരത്ത് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന് പത്താംക്ലാസ്സുകാരി വീട്ടിലിരുന്ന 75 പവന്‍ സ്വര്‍ണം കൊടുത്തു. കേസിൽ ആറ്റിങ്ങല്‍ സ്വദേശി ഷിബിന്‍, അമ്മ ഷാജില എന്നിവരെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പാണ് സ്വര്‍ണം ഷിബിന് കൊടുത്തതെന്ന് പെണ്‍കുട്ടി പറയുന്നു. ഷിബിന്‍റെ വീട്ടില്‍ നിന്ന് സ്വര്‍ണം വിറ്റ് കിട്ടിയ 10 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഒരു വര്‍ഷം മുമ്പ് ഷിബിന്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിടുന്നു. ഇതുകണ്ട പെണ്‍കുട്ടി ഷിബിനുമായി ചാറ്റ് ചെയ്യുകയും അടുപ്പത്തിലാവുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് തീര്‍ക്കാന്‍ പെണ്‍കുട്ടി സ്വര്‍ണം കൊടുക്കുന്നു. കുട്ടിയുടെ അമ്മ കട്ടിലിന്‍റെ അടിയിലെ അറയില്‍ രഹസ്യമായി സൂക്ഷിച്ച സ്വര്‍ണമാണ് നല്‍കിയത്. ഷിബിന്‍ ഈ സ്വര്‍ണം ഷിബിന്‍റെ അമ്മയുടെ സഹായത്തോടെ വില്‍ക്കുന്നു. പിന്നീട് വീട് നന്നാക്കുകയും ബാക്കി വന്ന 9.8 ലക്ഷം രൂപ വീട്ടില്‍ തന്നെ സൂക്ഷിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അമ്മ സ്വര്‍ണം നോക്കിയപ്പോള്‍ കാണാനില്ല. അപ്പോള്‍ തന്നെ പോലീസില്‍ പരാതി നല്‍കി. ഷിബിനെയും അമ്മയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും റിമാന്‍ഡും ചെയ്തു. 75 പവന്‍ സ്വര്‍ണം തനിക്ക് നല്‍കിയില്ലെന്നും 27 പവന്‍ സ്വര്‍ണമാണ് പെണ്‍കുട്ടി തനിക്ക് നല്‍കിയതെന്നുമാണ് ഷിബിന്‍റെ മൊഴി. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസിനെ കുഴക്കുന്നുണ്ട്.
ആകെയുണ്ടായ 75 പവന്‍ സ്വര്‍ണത്തില്‍ 40 പവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാലക്കാട്ടെ ഒരു യുവാവിന് നല്‍കിയെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. സ്വര്‍ണം കിട്ടിയ ഉടന്‍ പാലക്കാട്ടെ യുവാവ് ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്യുകയും ചെയ്തതായും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല.
പക്ഷേ 75 പവന്‍ കിട്ടിയെന്ന് ഷിബിനും സമ്മതിക്കുന്നുമില്ല. ആകെ 75 പവന്‍ സ്വര്‍ണം ഉണ്ടായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അമ്മ ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. ഇനിയിപ്പോള്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യം പുറത്ത് വരൂ എന്നാണ് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ വിദേശത്താണ്.
ഒരു കൊല്ലമായിട്ടും 75 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടത് അമ്മ അറിഞ്ഞില്ല എന്ന് പറയുന്നതിലും പോലീസിന് വ്യക്തത വന്നിട്ടില്ല.