കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അങ്ങാടിക്കൽ സ്വദേശിയുടേതെന്ന് സംശയം
കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അങ്ങാടിക്കൽ സ്വദേശി മംഗലത്ത് രാമചന്ദ്രൻ എന്നയാളുടേതെന്ന് നിഗമനം. ആധാർ കാർഡിലെ വിരടയാളവുമായി ഫോറൻസിക് സംഘം ഒത്തുനോക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് നിഗമനത്തിൽ എത്തിയത്
പത്തനംതിട്ട: കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അങ്ങാടിക്കൽ സ്വദേശി മംഗലത്ത് രാമചന്ദ്രൻ എന്നയാളുടേതെന്ന് നിഗമനം. ആധാർ കാർഡിലെ വിരടയാളവുമായി ഫോറൻസിക് സംഘം ഒത്തുനോക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് നിഗമനത്തിൽ എത്തിയത്. സ്ഥിരീകരിക്കാൻ മക്കളുടെ ഡിഎൻഎ സാംപിൾ ശേഖരിച്ച് പരിശോധന നടത്തും.
കൊടുമൺ എസ്റ്റേറ്റിന് സമീപം ചക്കിമുക്കിൽ തീകൊളുത്തി മരിച്ചത് അങ്ങാടിക്കൽ സ്വദേശി മംഗലത്ത് രാമചന്ദ്രൻ ആണെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹത്തിലെ വിരലടയാളവും ഇദ്ദേഹത്തിന്‍റെ ആധാർ കാർഡിലെ വിരലടയാളവും തമ്മിലുള്ള സാമ്യതയുടെ അടിസ്ഥാനത്തിലാണ് നിഗമനത്തിലെത്തിയത്. ഇദ്ദേഹത്തിന് ഒരു മകളും മകനും ഉണ്ട്. കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹം മകനെയും സമീപവാസികളെയും കാണിച്ചെങ്കിലും മുഖം അടക്കം കത്തികരിഞ്ഞതിനാൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് മകൻ പൊലീസിനോട് പറഞ്ഞത്.
അതുകൊണ്ട് തന്നെ സ്ഥിരീകരണത്തിന് ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. നേരത്തെ കൊടുമൺ എസ്റ്റേറ്റിൽ രാമചന്ദ്രന്‍റെ ഭാര്യ ജോലി ചെയ്തിരുന്നു. മൃതദേഹം കണ്ടതിന് സമീപത്തെ ലയത്തിലായിരുന്നു അന്ന് താമസിച്ചിരുന്നത്. ആറ് വർഷം മുൻപ് ഭാര്യ മരിച്ചുപോയി. തലയിൽ നിന്ന് തീപടർന്ന നിലയിലാണ് മൃതദേഹം കണ്ടത്. അതുകൊണ്ട് തന്നെ ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.