തീർത്ഥാടനെ മർദ്ദിച്ച് സുരക്ഷാ ജീവനക്കാരൻ, പളനി മുരുകൻ ക്ഷേത്രത്തിൽ പ്രതിഷേധം
രാജഗോപുരത്തിലേക്ക് കാവടിയുമായി എത്തിയ തീർത്ഥാടകനാണ് മർദ്ദനമേറ്റത്. സുരക്ഷാ ജീവനക്കാരുമായി ഉണ്ടായ വാക്കേറ്റം കയ്യേറ്റമാവുകയായിരുന്നു.
![devotee manhandled by security officer protest in Palani temple etj devotee manhandled by security officer protest in Palani temple etj](https://static-ai.asianetnews.com/images/01e59g139djzvzge5benx1rznh/37bd67b7-871c-4645-a69b-3aba83736571-jpeg_363x203xt.jpg)
പളനി: സുരക്ഷാ ജീവനക്കാരൻ തീർത്ഥാടകനെ മർദിച്ചതിനെ തുടർന്ന് പളനി മുരുകൻ ക്ഷേത്രത്തിൽ പ്രതിഷേധം. തിരക്കിനിടെ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച ചന്ദ്രൻ എന്ന തീർത്ഥാടകനെയാണ് സുരക്ഷാ ജീവനക്കാർ മർദ്ദിച്ചത്. ഇയാളുടെ മകനും പരുക്കേറ്റു. പിന്നാലെ 500 ഓളം തീർത്ഥാടകർ ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.
രാജഗോപുരത്തിലേക്ക് കാവടിയുമായി എത്തിയ തീർത്ഥാടകനാണ് മർദ്ദനമേറ്റത്. സുരക്ഷാ ജീവനക്കാരുമായി ഉണ്ടായ വാക്കേറ്റം കയ്യേറ്റമാവുകയായിരുന്നു. ചന്ദ്രന്റെ തലയിലാണ് പരിക്കേറ്റിട്ടുള്ളതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളെ ഒപ്പമുണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്. ഇതിന് പിന്നാലെയാണ് തീർത്ഥാടകർ കൂട്ടമായെത്തി പ്രതിഷേധവുമായി ക്ഷേത്രത്തിന് മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു.
സംഘർഷാവസ്ഥ വന്നതിന് പിന്നാലെ പളനി ഡിഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി തീർത്ഥാടകരെ സമാധാനിപ്പിക്കുകയും കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോകാന്‍ തയ്യാറായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം