Asianet News MalayalamAsianet News Malayalam

ഭര്‍ത്താവിനെ അടിച്ചുകൊന്ന് കത്തിച്ച് ഭാര്യയും കാമുകനും

സുഹൃത്ത് ലോകേഷുമായെത്തിയ സന്തോഷ് വീട്ടിൽ വച്ചു മണിയെ അടിച്ചു കൊന്നശേഷം നരസിപുരയിലെ ശ്മശാനത്തിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ചു മൃതദേഹം കത്തിച്ചു. 

dharmapuri-man-killed-by-his-wife-and-her-college-friend-over-extramarital-affair
Author
First Published Sep 16, 2022, 10:39 AM IST

ധര്‍മ്മപുരി: ഭര്‍ത്താവിനെ അടിച്ചുകൊന്ന് കത്തിച്ച് ഭാര്യയും ആണ്‍ സുഹൃത്തും. തമിഴ്നാട്ടിലെ ധര്‍മ്മപുരിയിലാണ് സംഭവം നടന്നത്. ശ്മശാനത്തില്‍ കത്തിയ നിലയില്‍ കാണപ്പെട്ട മൃതദേഹത്തിനെ ചുറ്റിപ്പറ്റി പൊലീസ് നടത്തിയ അന്വേഷണമാണ് കൊടും കുറ്റകൃത്യത്തിലേക്ക് വെളിച്ചം വീഴിയത്. സൊംപെട്ടിയില്‍ മണി (30) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ഇയാളുടെ ഭാര്യ ഹംസവല്ലി, ഇവരുടെ കാമുകനായ ഇരുപത്തിയാറുകാരനായ സന്തോഷ് അയാളുടെ സുഹൃത്ത് ലോകേഷ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. 

രണ്ടാഴ്ച മുന്‍പാണ് അജ്ഞാത മൃതദേഹം ധര്‍മപുരി നരസിപൂരിലെ ശ്മശാനത്തില്‍ പാതി കത്തിയ നിലയില്‍ കാണപ്പെട്ടത്. ആദ്യഘട്ടത്തില്‍ ഇത് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇയാളുടെ വസ്ത്രത്തിന്‍റെ പോക്കറ്റില്‍ നിന്നും ആധാര്‍ കാര്‍ഡ് പൊലീസ് കണ്ടെത്തിയതോടെ വഴിത്തിരിവായി. പൊന്നാഗരം സോംപെട്ടിയിലെ മണി(30) എന്നയാളുടെ പേരിലായിരുന്നു ആധാര്‍ കാര്‍ഡ്.  ഒരാഴ്ചയായി മണിയെ കാണാനില്ലെന്നായിരുന്നു അന്വേഷിച്ചെത്തിയ ഭാര്യ ഹംസവല്ലിയുടെ മറുപടി. മാത്രവുമല്ല ഒരു ഭാവ വ്യത്യാസവും ഇവര്‍ക്ക് ഇത് പറയുമ്പോള്‍ ഉണ്ടായില്ലെന്നും പൊലീസ് ശ്രദ്ധിച്ചു.

തുടര്‍ന്നു രഹസ്യമായി നിരീക്ഷിച്ചപ്പോള്‍ ഹംസവല്ലി സാധാരണ ജീവിതം നയിക്കുന്നതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇതാണ്, മൂന്നുകൊല്ലം മുന്‍പായിരുന്നു ഹംസവല്ലിയുടെയും മണിയുടെയും വിവാഹം. ഡ്രൈവറായി ജോലി ചെയ്യുന്ന മണി ആഴ്ചയില്‍ ഒരുദിവസമാണു വീട്ടിലെത്തിയിരുന്നത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ഹംസവല്ലി കോളജ് പഠനകാലത്തെ കാമുകന്‍ സന്തോഷുമായി ഇതിനിടയ്ക്കു ബന്ധം സ്ഥാപിച്ചു. 

ഫോണ്‍ വിളികള്‍ പിരിയാന്‍ വയ്യാത്ത ഘട്ടത്തിലെത്തിയപ്പോഴാണു മണി ഇക്കാര്യം അറിയുന്നത്. ഇതിനെ ചൊല്ലിയുള്ള വഴക്കിനൊടുവില്‍ മണി ഭാര്യയെ തല്ലുകയും ചെയ്തു. ഇക്കാര്യം കാമുകനെ അറിയച്ച ഹംസവല്ലി മണിയുടെ ശല്യം ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സുഹൃത്ത് ലോകേഷുമായെത്തിയ സന്തോഷ് വീട്ടിൽ വച്ചു മണിയെ അടിച്ചു കൊന്നശേഷം നരസിപുരയിലെ ശ്മശാനത്തിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ചു മൃതദേഹം കത്തിച്ചു. 

പൂര്‍ണമായി കത്തിച്ചാരമാകുന്നതിനു മുന്‍പ് ഇരുവരും സ്ഥലം വിട്ടതാണു കൊലപാതകം തെളിയിക്കുന്നതിലേക്ക് എത്തിയത്. അറസ്റ്റ് ചെയ്ത മൂവരെയും കോടതി പിന്നീട് റിമാന്‍ഡ് ചെയ്തു.

വഴിത്തര്‍ക്കം: ആലപ്പുഴയില്‍ യുവാവിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി, സഹോദരിയും സഹോദരനും കസ്റ്റഡിയില്‍

കാപ്പ ചുമത്തി പൊലീസ്, ക്രിമിനൽ കേസ് പ്രതി അമീര്‍ ഇനി തൃശ്ശൂര്‍ ജില്ലയ്ക്ക് പുറത്ത്

Follow Us:
Download App:
  • android
  • ios